ആര്യനാട്
നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആനന്ദേശ്വരം അണിയിലക്കടവ് മിഥുനാലയത്തിൽ ആർ ആദിത്യ (23) ആണ് മരിച്ചത്. വ്യാഴം രാവിലെ 8.30നായിരുന്നു സംഭവം.
ഭർത്താവ് മിഥുന് രാവിലെ ജോലിക്ക് കൊണ്ടുപോകാനായി ഭക്ഷണം പൊതിഞ്ഞുനൽകിയ ആദിത്യ മിഥുൻ പോയശേഷം കുളിക്കാനായി കുളിമുറിയിൽ കയറി. ഏറെ നേരമായിട്ടും പുറത്തുകാണാഞ്ഞതോടെ വീട്ടുകാർ ജനൽവഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. നിലവിളി കേട്ടെത്തിയ സമീപവാസികൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയെങ്കിലും രക്ഷിക്കാനായില്ല.
ലാൻഡ് റവന്യൂ തഹസിൽദാർ മോഹനകുമാരൻ നായരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. ആഗസ്ത് 25നായിരുന്നു ആദിത്യയുടെ വിവാഹം. ഏതെങ്കിലും തരത്തിലുള്ള കുടുംബ പ്രശ്നങ്ങളോ വഴക്കോ ഒന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മിഥുന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികമായിരുന്നു വ്യാഴാഴ്ച. അതിനായി കേക്ക് ഓർഡർ ചെയ്തതും ആദിത്യയായിരുന്നു.
പന്ത ഇടവച്ചൽ റോഡരികത്ത് വീട്ടിൽ രഘു, ഇന്ദിര ദമ്പതികളുടെ മകളാണ് ആദിത്യ. സഹോദരി: അക്ഷര.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..