തിരുവനന്തപുരം
എന്ത് തടസ്സമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരുകോടി രൂപ ചെലവിട്ട് കുന്നപ്പുഴ ഗവ. എൽപിഎസിൽ നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കുട്ടികൾക്കും സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്ന ദീർഘവും സമ്പന്നവുമായ ചരിത്രമാണ് കേരള സ്‌കൂൾ വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള മൂന്ന് ദശലക്ഷത്തോളം വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പതിനയ്യായിരത്തോളം സർക്കാർ, എയ്ഡഡ് സ്‌കൂളുകളുടെ ശൃംഖലയും സംസ്ഥാനത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഏഴുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ 3800 കോടിരൂപ ചെലവാക്കി. അഞ്ച് വർഷത്തിനകം നേമം മണ്ഡലത്തിലെ എല്ലാ സ്‌കൂളുകൾക്കും പുതിയ കെട്ടിടങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഇരുനിലയിൽ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം പണിയുന്നത്. സിപിഐ എം വിളപ്പിൽ ഏരിയ സെക്രട്ടറി ആർ പി ശിവജി, എസ് എസ് സ്മിത, പി ആര്‍ രാജേഷ്, ജി രാജേശ്വരി, ജയലക്ഷ്മി, എ ടി ഷീബ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..