പാറശാല
യുഡിഎഫ് ഭരിക്കുന്ന കാരോട് പഞ്ചായത്തിൽ അധികാരത്തർക്കം രൂക്ഷം. ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യത്തെ രണ്ടര വർഷം എ ഗ്രൂപ്പുകാരനായ രാജേന്ദ്രൻ നായരും അടുത്ത രണ്ടര വർഷം ഐ ഗ്രൂപ്പുകാരനായ ജോസ് ലാലും പങ്ക് വയ്‌ക്കണം. എന്നാൽ കാലാവധി കഴിഞ്ഞിട്ടും രാജേന്ദ്രൻ നായർ രാജിവയ്‌ക്കാത്തത് ഗ്രൂപ്പ്പോര് രൂക്ഷമാക്കി. രാജേന്ദ്രൻ നായരെ പ്രസിഡന്റായി തീരുമാനിക്കുന്ന സമയത്ത് ഭൂരിഭാഗം അംഗങ്ങളും ജോസ് ലാലിനെയായിരുന്നു പിന്തുണച്ചത്. എന്നാൽ മുതിർന്നനേതാവെന്ന നിലയിലാണ് പ്രസിഡന്റ് സ്ഥാനം പങ്കുവയ്‌ക്കാൻ നേതൃത്വം തീരുമാനിച്ചത്. കാലാവധി അവസാനിച്ചതോടെ ഒക്ടോബർ അഞ്ചിന് ജോസ് ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ 21നകം പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാൻ കെപിസിസി പ്രസിഡന്റ് രാജേന്ദ്രൻ നായർക്ക് കത്ത് നൽകിയിരുന്നു. ഇതിന് തയ്യാറാകാത്തത് നേതൃത്വത്തിനോടുള്ള വെല്ലുവിളിയായിട്ടാണ് ഒരു വിഭാഗം കാണുന്നത്. കത്ത് ലഭിച്ചതിന് പിന്നാലെ നവംബർ 15 വരെ അവധിയിൽ പ്രവേശിക്കുന്നതായും രാജേന്ദ്രൻ നായർ കമ്മിറ്റിയിൽ അറിയിച്ചു. ഇത് രാജിവയ്‌ക്കാതിരിക്കാനുള്ള തന്ത്രമെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം. ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന രാജേന്ദ്രൻ നായരുടെ നടപടിയിൽ കോൺഗ്രസിനുളളിൽ ഭിന്നത രൂക്ഷമാണ്. പഞ്ചായത്തിൽ യുഡിഎഫ് 10, എൽഡിഎഫ് 6, ബിജെപി 2, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..