വിഴിഞ്ഞം
പെട്രോൾ പമ്പിലെ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഒളിവിൽപ്പോയ പ്രതി അറസ്റ്റിൽ. വിഴിഞ്ഞം ടൗൺഷിപ് സ്വദേശി സഫറുള്ളഖാനെയാണ് വെള്ളിയാഴ്ച രാവിലെ തമ്പാനൂരിൽനിന്ന് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. വിഴിഞ്ഞം ജങ്ഷന് സമീപമുള്ള ഷാ പെട്രോൾ പമ്പിലെ ജീവനക്കാരനും കരയടിവിള സ്വദേശിയുമായ അനന്തുവിനെ(24)യാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. സഫറുള്ളഖാന് ഒളിത്താവളമൊരുക്കിയ മലയിൻകീഴ് സ്വദേശി അരുണിനെ(24) നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
കഴിഞ്ഞ ഡിസംബർ 28 ന് രാതി പത്തോടെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ പെട്രോൾ പമ്പിലെത്തിയ സഫറുള്ളഖാൻ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് അനന്തു വിലക്കി. പ്രകോപിതനായ ഇയാൾ വഴക്കുണ്ടാക്കിയ ശേഷം മടങ്ങി വെട്ടുകത്തിയുമായി എത്തി കഴുത്തിന് വെട്ടാൻ ശ്രമിച്ചു. തടയാൻ ശ്രമിക്കവെ ഇടത് കൈമുട്ടിന് വെട്ടേൽക്കുകയായിരുന്നു.
പ്രതി ഒളിവിൽ പോവുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കുകയും ചെയ്‌തു. കയ്യിലെ പണം തീർന്നതോടെ മറ്റൊരാളോട് പണം കടം ചോദിച്ചു. വിവരം ലഭിച്ച പൊലീസ് തമ്പാനൂരിൽ ഒരാഴ്ചയോളം മഫ്തി പൊലീസിനെ വിന്യസിച്ചായിരുന്നു പിടികൂടിയത്. വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..