തിരുവനന്തപുരം
ഭര്‍ത്താവിന്റെ വെട്ടേറ്റ് അറ്റുപോയ കൈപ്പത്തി തുന്നിച്ചേർത്ത ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി വിദ്യ(27)യെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.
മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് വിദ്യ. ഭർത്താവിൽനിന്നുണ്ടായ അതിക്രമം വിദ്യ വിശദീകരിച്ചു. ധൈര്യം കൈവിടരുതെന്നും വേഗം സുഖംപ്രാപിക്കുമെന്നും മന്ത്രി ആശ്വസിപ്പിച്ചു. ഡോക്ടര്‍മാരുമായും മറ്റ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. ഇടതുകൈപ്പത്തി പൂര്‍ണമായി അറ്റ് തൂങ്ങിയ നിലയിലായിരുന്നു. വലത് കൈക്കും വെട്ടേറ്റ് വിരലുകളുടെ എല്ലിന് പൊട്ടലുണ്ട്. മന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങള്‍ നടത്തിയത്. രോഗിയെ കൊണ്ടുവന്ന് അര മണിക്കൂറിനകം ശസ്ത്രക്രിയ നടത്താനായി.
രാത്രി 12 ന് തുടങ്ങിയ ശസ്ത്രക്രിയ 8 മണിക്കൂറെടുത്താണ് പൂര്‍ത്തിയായത്. വിദ്യയുടെ ആരോഗ്യസ്ഥിതി പുരോഗമിച്ച് വരുന്നു. കൈക്ക് സ്പര്‍ശനശേഷിയുണ്ട്, കൈ അനക്കുന്നുമുണ്ട്. ഇത് നല്ല സൂചനകളാണ്. വീഡിയോ കോള്‍ വഴി വിദ്യ അഞ്ചു വയസ്സുള്ള മകനോടും സംസാരിച്ചു. 48 മണിക്കൂര്‍കൂടി നിരീക്ഷണം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വിദ്യയുടെ മാതാപിതാക്കളുമായും മന്ത്രി സംസാരിച്ചു. വെട്ടേറ്റ് ചികിത്സയിലുള്ള അച്ഛന്റെ ആരോഗ്യനിലയും തൃപ്തികരമാണ്.
വിദ്യയുടെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രിയില്‍ പത്തരലക്ഷമായേക്കാവുന്ന ചികിത്സയാണ് സൗജന്യമായി ചെയ്തത്. ശസ്ത്രക്രിയക്കും തുടര്‍പരിചരണത്തിനും പങ്കുവഹിച്ച മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..