പാലോട്
മലയോര ഹൈവേ നിർമാണം പൂർത്തിയാകുന്നതോടെ മലയോര മേഖലയിൽ വൻ വികസന സാധ്യത തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മലയോര ഹൈവേയുടെ ഭാഗമായ പെരിങ്ങമ്മല -കൊപ്പം റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ ഊർജിതമാക്കി. മലയോര ഹൈവേ നിർമാണം ടൂറിസം മേഖലയ്ക്കും വലിയ ഊർജം പകരും.
മികച്ച റോഡുകൾ യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ടൂറിസം രംഗത്ത് വലിയ കുതിപ്പുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വാമനപുരം, അരുവിക്കര മണ്ഡലങ്ങളിലൂടെയാണു പെരിങ്ങമ്മല -കൊപ്പം റോഡ് കടന്നുപോകുന്നത്.
കിഫ്ബി ധനസഹായതോടെ ആധുനിക രീതിയിൽ 12 മീറ്റർ വീതിയിൽ 9.45 കിലോമീറ്റർ ദൂരത്തിലാണു റോഡ് നിർമാണം. ചടങ്ങിൽ ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി.
ജി സ്റ്റീഫൻ എംഎൽഎ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജി കോമളം, എസ് ഇന്ദുലേഖ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിനു മടത്തറ, വി എസ് ബാബുരാജ്, കേരള റോഡ് ഫണ്ട് ബോർഡ് പിഎംയു ഡയറക്ടർ ദീപ്തി ഭാനു തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..