കാട്ടാക്കട
ചീട്ടുകളി സ്ഥലത്തുണ്ടായ സംഘർഷത്തെ തുടർന്ന് പന്നിയോട് ഇന്ദിരാനഗർ കിഴക്കുംകര തടത്തരികത്ത് വീട്ടിൽ അംബി എന്ന സുരേഷ് കുമാറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.
വിളവൂർക്കൽ ശാന്തംമൂല സോഫിൻ നിവാസിൽ സോഫിൻ (27), ഒറ്റശേഖരമംഗലം കൃഷ്ണവിലാസത്തിൽ അഭിജിത്ത് എന്ന കുട്ടു (26), മേപ്പൂക്കട മൈലോട് ദീപു ഭവനിൽ ദീപു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ നിരവധി വധശ്രമ കേസുകളിൽ പ്രതികളുമാണ്. കേസിൽ ജതീഷ്, സന്തോഷ്, ജതീന്ദ്രൻ, കള്ളിക്കാട് സ്വദേശി വിഷ്ണു എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞവർഷം ശ്രീകൃഷ്ണ ജയന്തിദിനത്തിൽ പന്നിയോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള സംഘടിപ്പിച്ചിരുന്നു. ഇവിടെ പ്രശ്നങ്ങളുണ്ടാക്കരുതെന്ന് പറഞ്ഞതിലുള്ള വിരോധത്തിലാണ് ജതീഷ് മറ്റു മൂന്ന് സുഹൃത്തുക്കളെയുംകൂട്ടി സുരേഷ് കുമാറിനെ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ സുരേഷ് കുമാർ ചികിത്സയിലാണ്.
പ്രധാന പ്രതിയും കാട്ടാക്കട അമ്പലത്തിൻകാല അശോകൻ വധക്കേസിലെ പ്രതിയുമായ സോഫിനെയും കൂട്ടുകാരെയും രക്ഷിക്കുന്നതിനായി ആദ്യം അറസ്റ്റിലായ പ്രതികൾ സോഫിന്റെ എതിരാളികളുടെ പേരാണ് പൊലീസിന് നൽകിയത്.
പ്രതികളുടെ മൊഴിയിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സോഫിനും കൂട്ടുകാരും പിടിയിലായത്.
ബാലരാമപുരം, നേമം പൊലീസ് സ്റ്റേഷനുകളിൽ സോഫിനെതിരെ വധശ്രമകേസുകൾ ഉണ്ട്. അതിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് കാട്ടാക്കട ഇൻസ്പെക്ടർ ഡി ബിജുകുമാർ, മലയിൻകീഴ് ഇൻസ്പെക്ടർ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്തത്. അഭിജിത്ത്, ദീപു എന്നിവരെ കാട്ടാക്കട എസ്ഐ നിജാം, എഎസ്ഐമാരായ ജയകുമാർ, സാജു, രാജശേഖരൻ, സി പി ഒമാരായ വിജു, ജിജു, ബിജു, അനിൽകുമാർ, ഉഷ എന്നിവരടങ്ങുന്ന സംഘവും പിടികൂടി. പ്രതികളെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..