വെഞ്ഞാറമൂട്
അടഞ്ഞു കിടക്കുകയായിരുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ തീ പിടിത്തം. അഗ്നി ശമന സേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. വെഞ്ഞാറമൂട് ജങ്‌ഷനില്‍ മണലിമുക്ക് സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള വിളയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലാണ് അഗ്നി ബാധയുണ്ടായത്. ശനിയാഴ്ച പകൽ 12ന് ആയിരുന്നു സംഭവം. കടക്കുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് സമീപത്തെ കച്ചടക്കാര്‍ വെഞ്ഞാറമൂട് പൊലീസിലും അഗ്നിശമന സേനയിലും വിവരമറിയിച്ചു.
കട അടഞ്ഞു കിടന്നതിനാൽ പുകയും, പെര്‍ഫ്യൂം കുപ്പികളുടെ പൊട്ടിത്തെറിയും കാരണം ആദ്യ ഘട്ടത്തില്‍ അകത്ത് കടക്കാനായില്ല. പിന്നീട് മറ്റൊരു വശത്തെ ഷട്ടര്‍ തുറക്കുകയും പുക പുറത്തേക്ക് പോകുന്നതിന്അവസരമൊരുക്കുകയും ചെയ്തതിനു ശേഷം ഓക്‌സിജന്‍ സിലിണ്ടറുകളും മാസ്‌ക്കുകളും ധരിച്ച് അകത്ത് കടന്നാണ് അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമായി പറയുന്നത്.
രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ നസീര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ നിസാറുദ്ദീന്‍, സേനാംഗങ്ങളായ ബിനുകുമാര്‍, അജീഷ് കുമാര്‍, ലിനു, രഞ്ജിത്, ഹോം ഗാര്‍ഡ് രജികുമാര്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..