വിളപ്പിൽ
മലയിൻകീഴ് കരിപ്പുരിൽ മദ്യലഹരിയിൽ യുവാവിനെ കൂട്ടുകാർ ചേർന്ന് കുത്തിക്കൊന്നു . ശംഖുംമുഖം രാജീവ് നഗർ ടിസി 34/61 ൽ ഷംസുദ്ദീന്റെ മകൻ ഷംനാദാണ്(33)കൊല്ലപ്പെട്ടത്. സംഭവത്തിൽ മലയിൻകീഴ് കരിപ്പുർ പണ്ടാരക്കണ്ടം ദുർഗ ലെയ്‌നിൽ ബിനു(35), പേരൂർക്കട വഴയില ശാസ്താ നഗർ വിഷ്ണുവിഹാറിൽ വിഷ്ണുരൂപ്(35,മണിച്ചൻ), ഓൾ സെയിന്റ്സ് രാജീവ്നഗർ രജിതാ ഭവനിൽ രഞ്ജിത്(35,കുക്കു)എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു .
ബിനുവിന്റെ വീട്ടിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഭാര്യയേയും മക്കളേയും ബിനു ഭാര്യവീട്ടിൽ കൊണ്ടുവിട്ടിരുന്നു. നാല് പേരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വിഷ്ണുരൂപും ഷംനാദും രഞ്ജിത്തും തമ്മിൽ വാക്കേറ്റമുണ്ടായി.
തർക്കം പരിഹരിക്കാൻ ബിനു ശ്രമിക്കുന്നതിനിടെ വിഷ്ണുരുപ് കയ്യിൽ കരുതിയ കത്തിയെടുത്ത് ഷംനാദിന്റെ വലത് തുടയിൽ കുത്തി. രക്തം വാർന്നത് തടയാൻ ഷംനാദിന്റെ ജീൻസ് പാന്റ് അഴിച്ച് മാറ്റി മുറിവിൽ ബെഡ് ഷീറ്റ് കീറി കെട്ടി. ആശുപത്രിയിൽ പോകാനുള്ള ശ്രമം നടത്തിയെങ്കിലും മദ്യലഹരിയിൽ ബിനുവിന്റെ ബോധം നഷ്ടപ്പെട്ടുവെന്നും മറ്റ് രണ്ട് പേരും കടന്നു കളഞ്ഞുവെന്നുമാണ് ബിനു പൊലീസിന് നൽകിയ വിവരം.
ബെഡ്റൂമിലെ കട്ടിലിൽ രക്തം വാർന്ന് നഗ്നനായി മലർന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്‌ച രാവിലെ ഉണർന്നപ്പോഴാണ് ഷംനാദിന്റെ മൃതദേഹം ബിനു കണ്ടത്. ബിനു തന്നെ മലയിൻകീഴ് പൊലീസിൽ വിവരം അറിയിച്ചു .
പൊലീസ് ബിനുവിനെ കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് രഞ്ജിത്തിനെ ഓൾ സെയിന്റ്സ് ഭാഗത്ത് നിന്നും വിഷ്ണുരൂപിനെ വീട്ടിൽ നിന്നും പൊലീസ് പിടികൂടി.
ഷംനാദും സുഹൃത്തുക്കളും ഡ്രൈവിങ്–- കാറ്ററിങ് ജോലിക്കാരാണ്. ബിനുവിന്റെ വീട്ടിൽ സംഘം ഒത്തുകൂടി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ടെന്ന് സമീപവാസികൾ പൊലീസിനോട് പറഞ്ഞു. ഷംനാദിന്റെ ഭാര്യ : ജസ്ന, മക്കൾ : ഹമാദ്, ഹമീദ്.
കാട്ടാക്കട ഡിവൈഎസ്‌പി ഷാജിയുടെ നേതൃത്വത്തിൽ സിഐമാരായ സുരേഷ് കുമാർ, നിഷാന്ത്, എസ്ഐമാരായ സുബിൻ, സരിത എന്നിവരുൾപ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സയന്റിഫിക്,ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി തെളിവെടുത്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..