ചിറയിൻകീഴ്
മധ്യവയസ്കനെ വീടുകയറി ആക്രമിച്ച പ്രതികളെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം കണ്ണട്ടുകടവിൽ റാപ്പനം വീട്ടിൽ ലിജു (40) വിനെയാണ് മൂന്നംഗ അക്രമിസംഘം വീടുകയറി മാരകായുധങ്ങളുപയോഗിച്ച് ക്രൂരമായി മർദിച്ചത്.
തെക്കുംഭാഗം റാപ്പനം ക്ഷേത്രത്തിനുസമീപം നന്ദനം വീട്ടിൽ അജി (36, കുട്ടപ്പൻ), തെക്കുംഭാഗം റാപ്പനം വീട്ടിൽ സഞ്ജിത്ത് (36), തെക്കുംഭാഗം കയർ ഗോഡൗണിന് സമീപം തുണ്ടുവിള വീട്ടിൽ അജീഷ് (37) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഗതാഗതക്കുരുക്കിനിടെ പ്രതികൾ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയെ ലിജു ബൈക്കിൽ ഓവർടേക്ക് ചെയ്‌തതുസംബന്ധിച്ചുണ്ടായ വാക്കുതർക്കമാണ് വീടുകയറി മർദിക്കാൻ കാരണമായത്. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. പ്രതികളുടെ പേരിൽ അടിപിടി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഭവശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി അജീഷിനെ നെടുംമ്പാശേരി വിമാനത്താവളത്തിൽനിന്നും ഒളിവിൽ കഴിഞ്ഞ മറ്റ് രണ്ട് പ്രതികളെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും അറസ്റ്റ് ചെയ്യുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..