തിരുവനന്തപുരം
പൊലീസുകാരിയോട് അപമര്യാദയായി പെരുമാറുകയും എസ് ഐയെ മർദിക്കുകയും ചെയ്‌ത കേസിൽ സൈനിക ഉദ്യോഗസ്ഥൻ പിടിയിൽ. പൂന്തുറ നടത്തുറ സ്വദേശി കെൽവിൻ വൈൽസ് (32) ആണ് പൂന്തുറ പൊലീസ് പിടിയിലായത്. തിങ്കളാഴ്‌ച രാവിലെ പത്തിന് അമ്പലത്തറ പാലത്തിന് സമീപം കരിമ്പുവിളിയലാണ് സംഭവം. കൺട്രോൾ റൂമിൽ നിന്നുള്ള പൊലീസുകാർ വാഹന പരിശോധന നടത്തുന്നതിനിടെ ഇതുവഴി ബൈക്കിൽ വന്ന കെൽവിനെ പൊലീസ് കൈകാണിച്ചെങ്കിലും ഇയാൾ വാഹനം നിർത്തിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരി മൊബെൽ ഫോണിൽ ഇയാളുടെ ബൈക്കിന്റെ ഫോട്ടോ എടുത്തു. ഇതിൽ പ്രകോപിതനായി ബൈക്ക് നിർത്തിയശേഷം അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു. തുടർന്ന് ബൈക്ക് എടുത്ത് തൊട്ട് അടുത്ത പെട്രോൾ പമ്പിലേക്ക് പോയി. ഇതിനിടെ തടഞ്ഞ് നിർത്തിയപ്പോൾ വീണ്ടും അസഭ്യം പറഞ്ഞു. ഉടൻ തന്നെ ഇവർ വിവരം പൊലീസ് കൺട്രോൾ റൂമിലേക്ക് അറിയിച്ചു. തുടർന്ന് പൂന്തുറ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ അനൂപ് ചന്ദ്രൻ, വിഷ്ണു എന്നിവർ സ്ഥലത്ത് എത്തി കെൽവിനോട് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞു. ഇവർ തമ്മിൽ കൈയാങ്കളിയായി. രണ്ട് എസ്ഐമാർക്കും ആക്രമണത്തിൽ പരിക്കേറ്റു. വിഷ്ണുവിന്റെ കൈവിരൽ പൊട്ടി. കൂടുതൽ പൊലീസ് എത്തി സ്റ്റേഷനിലേക്ക് മാറ്റി. ഇയാൾക്ക് എതിരെ പൊലീസിനെ മർദിച്ചതിനും വനിതാ പൊലീസുകാരിയെ അസഭ്യം പറഞ്ഞതിനും കേസെടുത്തു. യുപി ദാറിളി സൈനിക ആശുപത്രിയിൽ ഹവീൽദാറാണ് കെൽവിൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..