മംഗലപുരം
നാലുമാസംകൊണ്ടാണ് ഈ കാണുന്ന പായ്ക്കപ്പല്‍ തയ്യാറായത്, ചെലവ് വെറും 3000 ഈര്‍ക്കില്‍!. അഞ്ചരയടി നീളം, നാലരയടി ഉയരം, 15 കിലോഗ്രാം ഭാരം. കൊത്തുപണികളും തനിമയും ഒട്ടും കുറയാത്ത ഈ സൃഷ്ടിക്കുപിന്നില്‍ ഷിജുവാണ്, അയിരൂപ്പാറ മരുതുംമൂട് പന്തടിവിളവീട്ടിൽ കൊടിക്കുന്ന് ഷിജു.
ഈര്‍ക്കില്‍ കൈകാര്യം ചെയ്യുന്നത് ഷിജുവിന് ഹരമാണ്. ഈര്‍ക്കില്‍ കിട്ടിയാല്‍ ചുരുങ്ങിയ സമയത്തിൽ ഷിജുവതിനെ കൗതുകവസ്തുക്കളാക്കും. നാലുകെട്ട്, താജ്മഹൽ, കെട്ടുവള്ളം, വീണ... എന്നിങ്ങനെ എന്തുമാകാം. 45,000 ഈർക്കിലാണ് നാലുകെട്ട് തീര്‍ക്കാൻ ഉപയോഗിച്ചത്. തിരുവനന്തപുരം ദൂരദർശൻ ജീവനക്കാരനായ ഷിജു ദിവസേന രണ്ട് മുതൽ നാല് മണിക്കൂറുവരെ സമയമെടുത്താണ് ഇത്തവണ ബ്രിട്ടീഷുകാരുടെ കാലത്തെ പായ്ക്കപ്പൽ അതീവഭംഗിയില് നിർമിച്ചത്.
കാശ് കൊടുത്ത് ഗുണനിലവാരമുള്ള ഈർക്കിൽ ശേഖരിക്കുന്നതും ഷിജുവിന് ഹോബിയാണ്. കഴിഞ്ഞ നിശാഗന്ധി ഫെസ്റ്റിവലിൽ മികച്ച മാതൃകയ്ക്കുള്ള പുരസ്കാരവും നേടി.
ഭാര്യ റീമാ വിജയനും മക്കളായ ജാൻവി, ജാനവ് എന്നിവരും ഈര്‍ക്കില്‍സ്നേഹമറിയാവുന്ന സുഹൃത്തുക്കളും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..