തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തുറമുഖ മന്ത്രി കെ ബാബുവും. വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നൽകുമെന്ന് 2015ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മുഖ്യതെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. സോണിയ ഗാന്ധിയുടെയടക്കം എതിർപ്പിനെ മറികടന്നായിരുന്നു ഇത്.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതി, സാമൂഹിക ആഘാതപഠനത്തിനുള്ള (ഇഎസ്‌ഐഎ) ടേർമ്സ് ഓഫ് റഫറൻസ് അംഗീകരിച്ചതും കോൺഗ്രസ് നേതാവ് ജയറാം രമേഷ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ആയിരുന്നപ്പോഴാണ്. 2011 ജൂൺ 13ന് ജയറാം രമേഷ് വിഴിഞ്ഞത്ത് എത്തി. 2013ൽ പാരിസ്ഥിതിക ആഘാതറിപ്പോർട്ടിന്റെ കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 2013 ആഗസ്ത് 24ന് കേരള തീരദേശ പരിപാലന അതോറിറ്റി വിഴിഞ്ഞം പദ്ധതിക്ക് പാരിസ്‌ഥിതിക അനുമതി നൽകി.
കേന്ദ്ര പാരിസ്ഥിതികാനുമതി നൽകാനുള്ള നടപടി ആരംഭിച്ചപ്പോഴും അനുമതി ലഭിച്ചപ്പോഴും കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് സർക്കാരായിരുന്നു ഭരിച്ചത്. ഹരിത ട്രൈബ്യൂണലിൽ വിഴിഞ്ഞം പദ്ധതിക്കെതിരെ നടന്ന കേസുകളിൽ 2014 സെപ്തംബറിൽ എതിർ സത്യവാങ്‌മൂലം നൽകിയത് കേന്ദ്ര വനം പരിസ്ഥിതി വകുപ്പാണ്. പദ്ധതിക്ക് എല്ലാ പാരിസ്ഥിതിക അനുമതികളും സിആർസെഡ് ക്ലിയറൻസും ഉണ്ടെന്ന് വനം പരിസ്ഥിതി വകുപ്പ് വാദിച്ചു. ആ സമയത്ത് കേരളത്തിൽ കോൺഗ്രസും കേന്ദ്രത്തിൽ ബിജെപിയുമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..