വെഞ്ഞാറമൂട്
ഒരേദിവസം പരീക്ഷയും വിവാഹവും വന്നപ്പോൾ പരീക്ഷാഹാളിൽനിന്നും കല്യാണ മണ്ഡപത്തിലേക്ക് ബിരുദ വിദ്യാർഥി. പാങ്ങോട് മന്നാനിയാ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ മൂന്നാംവർഷ ബി കോം കോ - ഓപ്പറേഷൻ വിദ്യാർഥിനിയും കടയ്ക്കൽ കാഞ്ഞിരത്തുംമൂട് അബിന മനസിലിൽ സഫറുള്ളയുടെയും നബീസത്തിന്റെയും മകളുമായ അബിനയ്‌ക്കാണ് വിവാഹദിവസം പരീക്ഷയ്ക്ക് എത്തേണ്ടു വന്നത്.
ബുധൻ രാവിലെ പത്തിന് കോളേജിൽ കേരള യൂണിവേഴ്സിറ്റിയുടെ ബികോം വൈവ വോസി കഴിഞ്ഞ് 11 ന് വിവാഹവേദിയായ കാഞ്ഞിരത്തുംമൂട് എ എം ജെ ഹാളിലേക്ക് എത്തുകയായിരുന്നു.
ചടയമംഗലം പോരേടം നൈജാസ് മഹലിൽ നൗഷാദിന്റെയും ഷീജയുടെയും മകൻ നൈജാസാണ് വരൻ. 12-ന് നടത്താനിരുന്ന പരീക്ഷ യൂണിവേഴ്സിറ്റി മാറ്റിവച്ചതിനാലാണ് പരീക്ഷയും കല്യാണവും ഒരേ ദിവസമായത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് സംഭവിച്ചതെങ്കിലും അതിന്റെ ടെൻഷനൊന്നും പ്രകടിപ്പിക്കാതെ രാവിലെതന്നെ അബിന ബന്ധുക്കളോടൊപ്പം പരീക്ഷയ്ക്ക് എത്തി.
ആദ്യംതന്നെ അബിനയ്ക്ക് അവസരം നൽകാൻ ഡോ.പി നസീറും കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് മേധാവി ആർ സുമയും കോളേജ് സൂപ്രണ്ട് കടയ്ക്കൽ ജുനൈദും പ്രത്യേകം ശ്രദ്ധിച്ചു. അബിനയെ സന്തോഷത്തോടെയാണ് എക്സാമിനർമാരും അധ്യാപകരും സഹപാഠികളും കോളേജിൽനിന്നും കല്യാണമണ്ഡപത്തിലേക്ക് യാത്രയാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..