തിരുവനന്തപുരം
സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകൾ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനി ഭവ്യ സിങ്ങാ (16)ണ് മരിച്ചത്. വ്യാഴം പകൽ രണ്ടിന് കവടിയാർ നികുഞ്ചം ഫോർച്യൂണിലെ ഒമ്പത് (എ) ഫ്ലാറ്റിലായിരുന്നു അപകടം. ബാൽക്കണിയിൽനിന്നാണ് വീണത്. അമ്മ നീലം സിങ്ങും സഹോദരി ഐറാ സിങ്ങും ഫ്ലാറ്റിലുണ്ടായിരുന്നു.സംഭവ സമയം ആനന്ദ് സിംഗ് സെക്രട്ടറിയേറ്റിൽ നിന്നും ഫ്‌ളാറ്റിലേക്ക് എത്തി ലിഫ്റ്റിലായിരുന്നു.
സുരക്ഷാ ജീവനക്കാരനായ ഗോപകുമാറാണ് ഭവ്യ വീഴുന്നത് ആദ്യം കണ്ടത്. ഉടൻ ബഹളംവച്ച് കുടുംബത്തെ അറിയിച്ചു. അവർ താഴെയെത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
മ്യൂസിയം പൊലീസ് അന്വേഷിക്കുന്നുണ്ട്. വിരലടയാള വിദഗ്‌ധരും സാങ്കേതിക വിദഗ്‌ധരും പരിശോധന നടത്തി. ഉത്തർപ്രദേശ് സ്വദേശിയായ ആനന്ദ് സിങ് രണ്ടു വർഷമായി ഈ ഫ്ലാറ്റിലാണ് താമസം. കുടുംബത്തെ കൊണ്ടുവന്നത് കുറച്ചുനാൾ മുമ്പാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ,ചീഫ് സെക്രട്ടറി വിപി ജോയ്, ഡിജിപി അനിൽകാന്ത്, കലക്ടർ നവജ്യോത് ഖോസെ, ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ തുടങ്ങിയവർ ആനന്ദ് സിങ്ങിന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..