കഴക്കൂട്ടം
പൗഡിക്കോണം വിഷ്ണു നഗറിൽ ആർഎസ്എസ്–- ബിജെപി സംഘം സിപിഐ എം പ്രവർത്തകന്റെ വീടാക്രമിച്ചു. വടിവാളും വെട്ടുകത്തിയുമായി എത്തിയ അഞ്ചുപേര്‍ വീടിന്റെ ഗേറ്റിൽ വെട്ടിയശേഷം ഭീഷണിയുയര്‍ത്തുകയായിരുന്നു. വിഷ്ണു നഗർ ഇരുതിരുവാതിരയിൽ വിജയന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി അക്രമികളെത്തിയത്.
വോട്ടർ പട്ടികയിൽ അനധികൃതമായി പേര് ചേർത്തത് ശ്രദ്ധയിൽപ്പെട്ട സിപിഐ എം പ്രവർത്തകർ വ്യാജന്മാരെ നീക്കംചെയ്യാൻ ശ്രമിച്ചതാണ് പ്രകോപനം. ബിജെപിക്ക് സ്വാധീനമുള്ള വാർഡുകളിലും വ്യാജവിലാസത്തിൽ ആർഎസ്എസ് പ്രവർത്തകരുടെ പേരുകൾ ഉൾപ്പെടുത്തുന്നത് പരാതിയായിരുന്നു. ‘ഇത് സംഘഗ്രാമമാണ്. ഇവിടെ മറ്റാർക്കും പ്രവർത്തിക്കാൻ അനുവാദമില്ല’–എന്നാണ് ഭീഷണി.
സിപിഐ എം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ഇടവക്കോട് എൽ എസ് സാജുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയും പ്രധാന ആസൂത്രകനുമായിരുന്ന വിഷ്ണു(ഉണ്ണിക്കുട്ടൻ)വിന്റെ നേതൃത്വത്തിലാണ് വീട് ആക്രമിച്ചത്. ശ്രീകാര്യം പൊലീസ് കേസെടുത്തു. നഗരസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് ബിജെപി–- ആർഎസ്എസ് സംഘം നടത്തുന്നതെന്ന് സിപിഐ എം ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ പറഞ്ഞു. ആക്രമണത്തിനെതിരെ വെള്ളിയാഴ്ച പ്രതിഷേധയോഗം ചേരും. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ യോഗം ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..