കോവളം
വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന കപ്പലുകൾ ബർത്തിലേക്ക് അടുപ്പിക്കാനായി എത്തിച്ച ടഗ്ഗിന്റെ ശേഷിപരിശോധന വിജയകരമായി പൂർത്തിയാക്കി. മുംബൈയിൽനിന്നുള്ള ഓഷ്യൻ സ്‌പിരിറ്റ് എന്ന ടഗ്ഗിന്റെ ശേഷി പരിശോധനയാണ് വെള്ളി പകൽ 11ന് നടത്തിയത്. രാജ്യാന്തര തുറമുഖ കവാടം വരെ എത്തുന്ന കപ്പലുകളെ തുടർന്ന് ബെർത്തിൽ എത്തിക്കേണ്ട ചുമതലയാണ് ടഗ്ഗിനുള്ളത്. കപ്പൽ വലിക്കുന്നതിന് മുന്നോടിയായി ആണ് ഇതിന്റെ ശേഷി പരിശോധന നടത്തിയത്.
17 വർഷം മുമ്പ് നിർമിച്ച ടഗ്ഗിന് 33.98 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണുള്ളത്. 175 ടൺ വഹിക്കാൻ ശേഷിയുള്ള ടഗ്ഗാണ് ഓഷ്യൻ സ്‌പിരിറ്റ്. എന്നാൽ, 50 ടൺ പരിശോധന മാത്രമായിരുന്നു നടത്തിയത്. ഓഷ്യൻ സ്‌പാർക്കിൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടഗ് വിഴിഞ്ഞത്തെ പോർട്ട് ഏജന്റായ സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് ആണ് എത്തിച്ചത്. ബൊള്ളാർഡ് പുൾ ടെസ്റ്റിനുവേണ്ട അനുമതികളും ഏകോപനവും നടത്തുന്നത് ഈ കമ്പനിയാണ്. സാങ്കേതിക സഹായവും നടത്തിപ്പും കൊച്ചിൻ ഷിപ്പ് യാർഡാണ്. അദാനി തുറമുഖ കമ്പനിയുടെ കൊച്ചി ഓഫീസിലെ ഷിപ്പിങ് വിഭാഗം മാനേജർ എം ബി ചന്ദ്രൻ, വിനുലാൽ, എം അജീഷ്, ഉണ്ണികൃഷ്‌ണൻ, വിഷ്‌ണു, റൊണാൾഡ് ഡിക്‌സൺ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..