വർക്കല
മാതാപിതാക്കളും ഗവേഷക വിദ്യാർഥിയായ ഏക മകളും അടക്കം മൂന്നംഗ കുടുംബം വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. മേൽവെട്ടൂർ അയന്തി പാലത്തിന് സമീപം ശ്രീലക്ഷ്മിയിൽ മിലിട്ടറി എൻജിനീയറിങ് സർവീസസ് (എംഇഎസ്) കോൺട്രാക്ടർ ശ്രീകുമാർ (58), ഭാര്യ മിനി (52), മകൾ ഗവേഷക വിദ്യാർഥി അനന്തലക്ഷ്മി (25) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ തീയുയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിലറിയിച്ചത്. വർക്കല പൊലീസും ഫയർഫോഴ്സുമെത്തി തീ കെടുത്തിയെങ്കിലും മൂവരും കത്തിക്കരിഞ്ഞിരുന്നു.
ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. പെട്രോൾ ഒഴിച്ച് തീ കത്തിച്ചതെന്നാണ് പ്രാഥമിക വിവരം. റെയിൽവേ, ഐഎസ്ആർഒ പ്രവൃത്തികൾ ചെയ്യുന്ന കരാറുകാരനാണ് ശ്രീകുമാര്‍. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണം. സബ് കോൺട്രാക്ടർ ചതിച്ചതായി ശ്രീകുമാറും മിനിയും ഒപ്പിട്ട ആത്മഹത്യാ കുറിപ്പിലുണ്ട്. സാമ്പത്തികബാധ്യതയുണ്ടെന്നും ആത്മഹത്യയല്ലാതെ മാർഗമില്ലെന്നും അയൽവാസികളോട് പറഞ്ഞതായറിയുന്നു. തിരുവനന്തപുരത്ത് ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന ശ്രീകുമാറും കുടുംബവും സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ ഫ്ലാറ്റ് വിറ്റ് മേൽവെട്ടൂരിലെ വീട്ടിലേക്ക് മാറിയതാണ്. ഇരുനില വീട്ടിൽ നാല് കിടപ്പുമുറികളുണ്ട്. താഴത്തെ കിടപ്പുമുറിയിൽ അമ്മയും മകളും പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ശ്രീകുമാറിന്റെ മൃതദേഹം ബാത്ത് റൂമിലുമായിരുന്നു. ചൊവ്വാഴ്ച ഫോറൻസിക് വിഭാഗമെത്തി പരിശോധന നടത്തി. മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..