തിരുവനന്തപുരം
ജില്ലയിൽ നാലിടത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്‌ച. രണ്ടാം പിണറായി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ജില്ലയുടെ അംഗീകാരമാകും ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു നാല് പഞ്ചായത്ത് വാർഡുകളിലും പ്രചാരണ രംഗത്ത് എൽഡിഎഫിന് ലഭിച്ച മുൻകൈ.
കല്ലറ പഞ്ചായത്തിലെ കെ ടി കുന്ന് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ അനസ് അൻസാരിയും യുഡിഎഫിൽ കോൺഗ്രസ് ഐയിലെ മുഹമ്മദ് ഷായും എൻഡിഎയിൽ ബിജെപിയുടെ എ സുരേഷ് കുമാറും ഒരു സ്വാതന്ത്രനും മത്സര രംഗത്തുണ്ട്.
വാർഡിനെ പ്രതിനിധാനംചെയ്‌ത കോൺഗ്രസ് അംഗം ആ നാംപച്ച സുരേഷ് മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ഭൂരിപക്ഷം 314 വോട്ടായിരുന്നു.
പൂവാർ പഞ്ചായത്തിലെ അരശുംമൂട് വാർഡ് ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ എൻ സഞ്ചുവാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിന് വേ ണ്ടി കോൺഗ്രസ് ഐയിലെ വി എസ് ഷിനുവും ബിജെപി സ്ഥാനാർഥിയായി ശ്രീരഞ്‌ജിനിയും രംഗത്തുണ്ട്. എൽഡിഎഫ് പ്രതിനിധിയായിരുന്ന സിപിഐ എമ്മിലെ ബാഹുലേയൻ അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ഭൂരിപക്ഷം 167.
നാവായിക്കുളം മരുതിക്കുന്ന് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ എച്ച് സവാദ് ആണ്. യുഡിഎഫിൽ കോൺഗ്രസ് ഐയിലെ ബി രാമചന്ദ്രനും ബിജെപി സ്ഥാനാർഥിയായി ഐ ആർ രാജീവും രംഗത്തുണ്ട്. എൽഡിഎഫ് പ്രതിനിധിയായിരുന്ന എസ് സഫറുല്ല രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
പഞ്ചായത്തിൽ കോൺഗ്രസിനും സിപിഐ എമ്മിനും തുല്യ സീറ്റുകളായി. ഉപതെരഞ്ഞെടുപ്പ് ഇരു കക്ഷികൾക്കും നിർണായകമാണ്. ആകെ സീറ്റ് -22. നിലവിൽ എൽഡിഎഫ് -8, യുഡിഎഫ് -8, ബിജെപി -5 എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ തവണ 30 വോട്ടാണ് എൽഡിഎഫ് ഭൂരിപക്ഷം.
അതിയന്നൂർ കണ്ണറവിള വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ എൻ വിജയകുമാർ ആണ്. യുഡിഎഫിനായി കോൺഗ്രസ് ഐയിലെ ഇ എൽ അരുൺലാലും ബിജെപി സ്ഥാനാർഥിയായി പി വി സജികുമാറും രംഗത്തുണ്ട്. സിപിഐ എമ്മിലെ ജി എൽ രാജഗോപാൽ അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. 200 വോട്ടായിരുന്നു കഴിഞ്ഞതവണ എൽഡിഎഫ് ഭൂരിപക്ഷം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..