നെടുമങ്ങാട്
കുശർകോട് ഫയർസ്റ്റേഷന് മുൻ ഭാഗത്തായി കൃഷി ചെയ്തിരുന്ന മരച്ചീനി വിളകൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. കിഴക്കേ കുന്നുംപുറത്ത് എൻ രമേഷ് കുമാറിന്റെ രണ്ട് ഏക്കറോളം സ്ഥലത്ത് മൂന്നുമാസം വളർച്ചയെത്തിയ മരച്ചീനികളാണ് നശിപ്പിച്ചത്. കാട്ടുപന്നി ശല്യം നിലനിന്നിരുന്നതിനാൽ കൃഷി ഭൂമിക്ക് ചുറ്റുമായി മുള്ളുവേലി തീർത്തിരുന്നു. ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടും കൃഷി നശിപ്പിക്കുകയായിരുന്നു. വേലി തീർത്തതും കൃഷി ഇറക്കിയതുമുൾപ്പെടെ രണ്ട് ലക്ഷത്തോളം രൂപയുടെ ചെലവുണ്ട്. കൃഷി തുടരാനാകാത്ത സ്ഥിതിയാണെന്ന് നെടുമങ്ങാട് നഗരസഭ കാർഷിക കർമസേന ഭരണസമിതിയംഗം കൂടിയായ രമേഷ് കുമാർ പറഞ്ഞു.
നഗരസഭ ജാഗ്രതാ സമിതി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് മിനിറ്റ്‌സ് നൽകിയാൽ പന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകാമെന്നും ഓൺലൈനായി അപേക്ഷിച്ചാൽ കൃഷി നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരവും ലഭ്യമാക്കാമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം ഏരിയ സെക്രട്ടറി ആർ മധു ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..