കോവളം
സ്വർണപ്പണയ സ്ഥാപന ഉടമയെ ബൈക്കിടിപ്പിച്ച് റോഡിൽ തള്ളിയിട്ട് 20 പവനും മൂന്നേമുക്കാൽ ലക്ഷം രൂപയും തട്ടിയെടുത്ത സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കവർച്ചയുടെ സൂത്രധാരനും ഒന്നാം പ്രതിയുമായ ആറ്റുകാൽ പുത്തൻകോട്ട വട്ടവിള വലിയവിള മേലേ വീട്ടിൽ നവീന്റെ (28) ഭാര്യ വിനീഷ (27) യെയാണ് അറസ്റ്റ്‌ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. ഇവരിൽനിന്ന് രണ്ട് പവനും നാലരലക്ഷം രൂപയും കണ്ടെടുത്തു.
രണ്ടാം പ്രതി കോട്ടുകാൽ തുണ്ടുവിള വീട്ടിൽ വിനീത് (34), വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ഗോകുൽ (23) എന്നിവർ റിമാൻഡിലാണ്.
നവീനെ കഴിഞ്ഞ ദിവസം വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു സ്വർണവും കുറച്ച് പണവും ഭാര്യയുടെ പക്കലുണ്ടെന്ന് മൊഴി നൽകിയത്. സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ് വിനീഷ നെടുമങ്ങാട് ഉള്ളതായി കണ്ടെത്തിയത്. നെടുമങ്ങാടുള്ള ജ്വല്ലറയിൽ സ്വർണം വിൽക്കുന്നതിനിടെയാണ് പിടിയിലായത്. കുറച്ച് സ്വർണം ഒരു ജ്വല്ലറിയിൽ വിറ്റശേഷം മറ്റൊരു ജ്വല്ലറിയിൽ ബാക്കി സ്വർണം വിൽക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
കഴിഞ്ഞമാസം 27 നാണ് വട്ടവിള ജങ് ഷനിലെ സുകൃതാ ഫൈ നാൻസ് ഉടമ പദ്മകുമാറിന്റെ പക്കൽനിന്ന് പണവും സ്വർണവും കവർന്നത്. കരമനയിൽ നടന്ന കൊലപാതകത്തിലും യുവതി കൂട്ടുപ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്എച്ച്ഒ പ്രജീഷ്ശശി, കെ എൽ സമ്പത്ത്, ജി വിനോദ്, ലിജോ പി മണി, ചന്ദ്രലേഖ, മൈന, അരുൺ മണി, ഷൈനി എന്നിവരാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..