തിരുവനന്തപുരം
പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം ഇന്നുമുതൽ സിനിമകള്‍ വീണ്ടും വലിയ സ്ക്രീനുകളിലേക്ക്. സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപറേഷന് കീഴിലെ തിയറ്ററുകളടക്കം ജില്ലയിലെ പ്രമുഖ തിയറ്ററുകളെല്ലാം ബുധനാഴ്ച തുറക്കും. സിനിമാ മാമാങ്കമായ ഐഎഫ്‌എഫ്‌കെയും കോവിഡില്‍ പെട്ടതോടെ ചലച്ചിത്രപ്രേമികളും ഒടിടി പ്ലാറ്റ്ഫോമുകളെ തേടിപ്പോയി. സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിനോദനികുതി മാർച്ച് വരെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു കൊടുത്തതോടെയാണ് തിയറ്റർ തുറക്കുന്നത്. ജില്ലയിൽ പ്രധാന തിയറ്ററുകളിലെല്ലാം വിജയ് സിനിമയായ മാസ്റ്റർ ആണ് പ്രദര്‍ശനത്തിനെത്തുക. എല്ലായിടത്തും ഇരിപ്പിടങ്ങൾ, എസി തുടങ്ങിയവ അണുവിമുക്തമാക്കി. നിളയിലും ശ്രീയിലും 21 വരെ രാവിലെ ഒമ്പത്, പകൽ 1.30, വൈകിട്ട് 5.30, ആറ് എന്നീ സമയങ്ങളിൽ പ്രദർശനമുണ്ടാകും. പിന്നീട് മുൻഗണനാ ക്രമത്തിൽ മലയാള സിനിമകളുമെത്തും.
സുരക്ഷയ്ക്ക് പ്രാധാന്യം
കെഎസ്എഫ്‌ഡിസിയുടെ നിയന്ത്രണത്തിലുള്ള കൈരളി/നിള/ശ്രീ, കലാഭവൻ, ലെനിൻ സിനിമാസ് എന്നിവിടങ്ങളിൽ ഒരാഴ്ചയ്ക്ക് മുമ്പേ ശുചീകരണം ആരംഭിച്ചിരുന്നു.
പ്രേക്ഷകസുരക്ഷയ്ക്ക് മുൻഗണന നൽകി മാത്രമെ തിയറ്ററുകൾ തുറക്കൂ എന്നും പേടി കൂടാത തിയറ്ററിലെത്താമെന്നും കെഎസ്എഫ്‌ഡിസി ചെയർമാൻ ഷാജി എൻ കരുൺ വ്യക്തമാക്കി.
പകുതി സീറ്റിൽ
ഒന്നിടവിട്ട് ഇരിക്കാം
50 ശതമാനം സീറ്റിൽ മാത്രമാകും കാണികളെ ഇരുത്തുക. ഓൺലൈനിൽ ബുക്ക് ചെയ്യുന്നത് വ്യാപകമാക്കാം. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ മാത്രമാണ് ഷോ. മാസ്ക്, സാനിറ്റൈസർ, സാമൂഹ്യഅകലം എന്നിവ നിർബന്ധം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..