വിളപ്പിൽ
കാട്ടാക്കട താലൂക്ക് മലയിൻകീഴ് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരോഗ്യമേഖല മുഖ്യമന്ത്രി മുതൽ ആശാ പ്രവർത്തകർവരെ ഒരു ടീമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് രാജ്യത്തുതന്നെ മാതൃകയായി മാറിയത്. ജീവിതശൈലി രോഗങ്ങളുടെ നിർണയത്തിനും പ്രതിരോധത്തിനും സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നതായും വീണാ ജോർജ് പറഞ്ഞു. ബ്ലോക്കുതല ആരോഗ്യമേളയും നവീകരിച്ച ആശുപത്രി ലാബിന്റെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിർവഹിച്ചു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, ചന്ദ്രൻ നായർ, ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ പി കെ, എസ് കെ പ്രീജ, സജിനകുമാർ, കെ അജികുമാർ തുടങ്ങിയവർ സംസാരിച്ചു.
ഡയാലിസിസ് യൂണിറ്റിനായി സർക്കാർ ഒരുകോടി 15 ലക്ഷം രൂപ പ്ലാൻ ഫണ്ടായി നൽകിയിരുന്നു. കൂടാതെ നേമം ബ്ലോക്കിന് കീഴിലുള്ള ഏഴു പഞ്ചായത്തുകളുടെ പദ്ധതി വിഹിതംകൂടി ഉപയോഗപ്പെടുത്തിയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇതിനായി നേമം ബ്ലോക്ക് പഞ്ചായത്ത് 33 ലക്ഷം രൂപയും പഞ്ചായത്തുകൾ ഒരു ലക്ഷം രൂപ വീതം വർഷംതോറും നൽകണം. എപിഎൽ വിഭാഗത്തിൽനിന്ന് 200 രൂപയും മറ്റുള്ളവരിൽനിന്ന് 100 രൂപയും ചികിത്സയ്ക്കായി ഈടാക്കും. ഒരേ സമയം ആറു പേർക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..