നെയ്യാറ്റിൻകര
അർധരാത്രി വീടിന്റെ പിൻവാതിൽ തകർത്തെത്തിയ ആർഎസ്എസുകാർ സഹോദരങ്ങളെ വെട്ടി. സിപിഐ എം പ്രവർത്തകരായ അവണാകുഴിക്ക് സമീപം വെൺപകൽ വട്ടവിള കുരിതംകുടി ജെജെ ഭവനിൽ ജിത്തു (25), ജിനു (23, ഉണ്ണി) എന്നിവരെയാണ് അഞ്ചുപേർ ചേർന്ന് വെട്ടിയത്. ഗുരുതര പരിക്കേറ്റ ഇരുവരും മെഡിക്കൽകോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. മക്കളെ ആക്രമിക്കുന്നത് തടയാനെത്തിയ ജോയിയുടെ കൈക്കും വെട്ടേറ്റു.
പൂതംകോട് സ്വദേശി അനന്തു, പട്യക്കാല സ്വദേശികളായ ദീപക്, ശരത്, കല്ലുവിളയിലെ ഉണ്ണി, അവണാകുഴിയിലെ അനന്തു എന്നിവരാണ് യുവാക്കളെ ആക്രമിച്ചത്.
ജിത്തുവിന്റെ തലയോടിനും ഇടതുകൈക്കും പൊട്ടലുണ്ട്. ഇയാളുടെ നില ഗുരുതരാവസ്ഥയിലാണ്. ജിനുവിന് കഴുത്തിനും നട്ടെല്ലിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് കരുതുന്നു.
വ്യാഴം രാത്രി പതിനൊന്നോടെയാണ് അക്രമി സംഘം വീടിനു പിന്നിലെ വാതിൽ വെട്ടിപ്പൊളിച്ച് അകത്ത് കടന്നത്. വീടാകെ പുകമറയിലാക്കുംവിധം ഏതോ ദ്രാവകം സ്പ്രേ ചെയ്ത ശേഷമായിരുന്നു അക്രമം. ജനൽച്ചില്ലുകളും തച്ചുടച്ചു. സംഘം പെട്രോൾ ബോംബ് കൊണ്ടുവന്ന ബാഗ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. ഫോറൻസിക് വിദഗ്ധരെത്തി തെളിവെടുത്തു. അക്രമിസംഘം കുറേനാളായി രാത്രികളിൽ ഇവിടെ നടക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അക്രമികൾക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..