നേമം
ട്രിവാൻഡ്രം സ്പിന്നിങ് മിൽ വളപ്പിൽ ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് നടത്തുന്ന സംയോജിത കൃഷിപദ്ധതി സഹകാരികൾക്കും വിദ്യാർഥികൾക്കും കർഷകർക്കും പാഠശാലയായി. അഞ്ചര ഏക്കറിലാണ് സംയോജിത പച്ചക്കറി കൃഷി നടപ്പാക്കിയത്. തക്കാളി, വെണ്ട, പച്ചമുളക്, ചീര, കോവയ്ക്ക, പാവയ്ക്ക, കറിവേപ്പില തുടങ്ങിയവയ്ക്ക് പുറമേ വിവിധയിനം വാഴകളും ഇവിടെ കൃഷിചെയ്യുന്നു. ഗ്രാമശ്രീ കോഴികളും മലബാറി ആടുകളും കാടക്കോഴിയും വെച്ചൂർ പശു ഉൾപ്പെടെ 75 പശുക്കളെയും സംയോജിത കൃഷിയുടെ ഭാഗമായി സംരക്ഷിക്കുന്നു. പ്രതിദിനം 500 ലിറ്റർ പശുവിൻ പാലും ലഭിക്കുന്നു. മത്സ്യക്കൃഷിയുമുണ്ട്. ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ബാങ്കിന്റെ രണ്ട് കോ-ഓപ്പ് മാർട്ട് വഴിയാണ് വിതരണം ചെയ്യുന്നത്. കാർഷികവായ്പ സഹകരണസംഘങ്ങൾക്ക് മാതൃകയാക്കാൻ കഴിയുന്ന പദ്ധതിയായി സ്പിന്നിങ് മില്ലിലെ കാർഷിക പദ്ധതി മാറിക്കഴിഞ്ഞു.പദ്ധതിയെക്കുറിച്ച് പഠിക്കാനും കൃഷിരീതികളറിയാനും വിവിധ ജില്ലകളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ദിനംപ്രതി സന്ദർശകരായുണ്ട്. എസിഎസ്ടിഐ പരിശീലനത്തിന് എത്തുന്ന വിവിധ ജില്ലകളിലെ ബാങ്ക് പ്രസിഡന്റുമാർ, കെഎഎസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും ഫീൽഡ് വിസിറ്റിന്റെയും ട്രെയിനിങ്ങിന്റെയും ഭാഗമായി സംയോജിത കൃഷിത്തോട്ടം സന്ദർശിക്കുന്നുണ്ട്. ഹിമാചൽപ്രദേശിലെ എസിഎസ്ടിഐയുടെ പ്രോഗ്രാം കോ–-ഓർഡിനേറ്റർ ശിവാനി ശർമയുടെ നേതൃത്വത്തിലുള്ള സഹകാരി സംഘവും എൻസിഡിസിയുടെ നേതൃത്വത്തിൽ മിസോറമിൽനിന്നുള്ള സഹകാരികളും സംയോജിത കൃഷിയെക്കുറിച്ച് അറിയാൻ സ്പിന്നിങ് മില്ലിൽ എത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..