തിരുവനന്തപുരം
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോളിയൂർ കൈലിപ്പാറ കോളനിയിൽ പ്രകാശ (23, പാച്ചൻ)-നെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു. കോടതി നിർദേശപ്രകാരം പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം അയച്ചു.
കഴിഞ്ഞ 12-നാണ് കോളിയൂർ സ്വദേശിനിയെ പ്രകാശ് കടത്തിക്കൊണ്ടുപോയത്. തേനി, തിരുനെൽവേലി, നാഗർകോവിൽ എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ താമസിപ്പിച്ചാണ് പീഡിപ്പിച്ചത്. ഫോർട്ട് അസി. കമീഷണർ ഷാജിയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷകസംഘമാണ് തമിഴ്നാട്ടിലെ കലിംഗരാജപുരത്തുനിന്ന് പ്രതിയെ പിടികൂടിയത്. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ബന്ധപ്പെടാതെയും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
അന്വേഷകസംഘം തമിഴ്നാട്ടിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും പ്രതിയെയും പിടികൂടിയത്.
പ്രകാശിനെതിരെ മോഷണം, വധശ്രമം, കഞ്ചാവ് വിൽപ്പന തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് കോവളം, വിഴിഞ്ഞം, പൂജപ്പുര, വലിയതുറ തുടങ്ങിയ സ്റ്റേഷനുകളിൽ പതിനാറിലേറെ കേസുണ്ട്. ഇയാൾക്കെതിരെ ഗുണ്ടാ നിയമം ചുമത്താൻ നടപടിയായി.
തിരുവല്ലം എസ്എച്ച്ഒ സുരേഷ് വി നായർ, ബിപിൻ പ്രകാശ്, വൈശാഖ്, മനോഹരൻ, ഷിജു, വിനയകുമാർ, രാജീവ്, രാജീവ്കുമാർ, രമ, പ്രീജ എന്നിവരാണ് അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..