തിരുവനന്തപുരം
കനത്ത മഴയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. മഴ മാറി നിൽക്കുന്ന പ്രദേശങ്ങളിലാണ് കുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടി തുടങ്ങിയത്. ചിലയിടങ്ങളിൽ പണി ആരംഭിച്ച ഉടനെ മഴ വീണ്ടുമെത്തിയതിനാൽ പ്രവൃത്തി നിർത്തിവച്ചു. 14 ജില്ലയിലും പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ആഴ്‌ചതോറും യോഗം ചേർന്ന് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നുണ്ട്. മുഴുവൻ ഉദ്യോഗസ്ഥരും ചുമതലപ്പെട്ട റോഡുകൾ സന്ദർശിച്ച് നിർമാണ പുരോഗതിയുടെ ദൃശ്യങ്ങൾ പകർത്തി അയക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായ ഡിസംബറിൽതന്നെ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. മഴയിൽ തകർന്ന റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണിക്കായി ഇത്തവണ 93 കോടി അധികമായി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 180 കോടിയാണ് നൽകിയതെങ്കിൽ ഈ വർഷം 273. 41 കോടി ഇതിനകം അനുവദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..