തിരുവനന്തപുരം
തലസ്ഥാനത്തെ ക്ഷേത്രങ്ങൾ ബുധനാഴ്ചത്തെ വിദ്യാരംഭ ചടങ്ങുകൾക്കായി ഒരുങ്ങി. പത്മനാഭസ്വാമിക്ഷേത്രം, കോട്ടയ്ക്കകം നവരാത്രി മണ്ഡപം, പൂജപ്പുര സരസ്വതിമണ്ഡപം, ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഗാന്ധാരിഅമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ വിദ്യാരംഭം നടക്കും.
നഗരത്തിന് പുറത്ത് ശിവഗിരിമഠം, അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയം തുടങ്ങി നിരവധിയിടങ്ങളിൽ വിദ്യാരംഭചടങ്ങുകൾ നടക്കും.
ബുധനാഴ്ച പൂജയെടുപ്പിന് ശേഷം ആര്യശാല ക്ഷേത്രത്തിൽനിന്ന് വേളിമല കുമാരസ്വാമിയെ പൂജപ്പുര മണ്ഡപത്തിലേക്ക് എത്തിക്കും. വൈകിട്ടോടെ ചെന്തിട്ടയിൽനിന്ന് മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിന് മുന്നിലേക്ക് എഴുന്നള്ളിക്കും.
രാജകുടുംബത്തിന്റെ സ്വീകരണത്തിന് ശേഷം വിഗ്രഹങ്ങൾ ക്ഷേത്രങ്ങളിലേക്ക് മടക്കി കൊണ്ടുപോകും. വ്യാഴാഴ്ച വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. വെള്ളി രാവിലെ നവരാത്രി വിഗ്രഹങ്ങളെ മാതൃക്ഷേത്രസ്ഥലമായ പത്മനാഭപുരത്തേക്ക് കൊണ്ടുപോകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..