പാറശാല -
മാസ്ക് ധരിക്കാത്തത് ചോദ്യംചെയ്ത ഡോക്ടറെ ആശുപത്രിയിൽവച്ച് മർദിച്ച നാലുപേർ അറസ്റ്റിൽ. കാരോട് പ്ലാമൂട്ടുക്കട സ്വദേശികളായ അരുൺ (28), രാഹുൽ (24), വിജയ് (24), സജി (24) എന്നിവരെയാണ് പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11 ഓടെ പാറശാല ഗവ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലാണ് സംഭവം.
വിജയ്‌യുടെ കൈ മുറിഞ്ഞതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്. ഒപ്പമുണ്ടായിരുന്നവർ മാസ്കില്ലാതെ ആശുപത്രിക്കുള്ളിൽ പ്രവേശിച്ചപ്പോൾ മാസ്ക് ധരിക്കണമെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. ക്ഷുഭിതരായ സംഘം ജീവനക്കാരനോട് തട്ടിക്കയറി. ബഹളംകേട്ട് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.സനോജ് എത്തി ബഹളം വച്ചവരോട് മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് സംഘത്തിലുള്ളവർ ഡോക്ടറുടെ മുഖത്തടിച്ച് വീഴ്‌ത്തിയത്. രക്ഷപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ ആശുപത്രി ജീവനക്കാർ പണിമുടക്കിനൊരുങ്ങിയെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധം അവസാനിപ്പിച്ചു. അടിക്കടി ആശുപത്രിജീവനക്കാർക്കുനേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം കൂടി വരുന്നതിനാൽ ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..