തിരുവനന്തപുരം
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തലസ്ഥാന നഗരത്തെ മാലിന്യമുക്തമാക്കാനുള്ള കോർപറേഷന്റെ കർമപദ്ധതിക്ക് കൗൺസിൽ അംഗീകാരം നൽകി. ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ ജമീലാ ശ്രീധരനാണ് അജൻഡ അവതരിപ്പിച്ചത്. എല്ലാ വീടുകളിലെയും ജൈവമാലിന്യങ്ങൾ ഉറവിടത്തിലോ മറ്റ് ശാസ്ത്രീയ രീതിയിലോ സംസ്‌കരിക്കുക, 100 ശതമാനം വീടുകളിലും ഹരിതകർമസേന മുഖേന അജൈവ മാലിന്യ ശേഖരണം ഉറപ്പാക്കുക, ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഒക്ടോബർ രണ്ട് വരെ വിവിധ പ്രചാരണ പരിപാടി സംഘടിപ്പിക്കും. പരിസ്ഥിതി ദിനമായ തിങ്കളാഴ്ചവരെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണം സംഘടിപ്പിക്കും. തിങ്കളാഴ്ച കോർപറേഷന്റെ നേതൃത്വത്തിൽ ഹരിതസഭ ചേരും. ഹരിതസഭയിൽ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ അവലോകനം നടത്തും. ഓരോ വാർഡിലെയും നിലവിലെ സ്ഥിതി വിലയിരുത്തി ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് സമർപ്പിക്കും. ശനിയാഴ്ച ഹരിതസേന വിളംബരജാഥ സംഘടിപ്പിക്കും. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഞായറാഴ്ച റോഡുകളുടെ ഇരുവശങ്ങളും ശുചീകരിക്കും. 10ന് എൻസിസി,എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തും. ഒക്ടോബർ 2ന് നഗരത്തിലെ വിവിധ സ്കൂളുകളിലെ ഒരു ലക്ഷം വിദ്യാർഥികളെ അണിനിരത്തി അരുത് വലിച്ചെറിയരുത് ക്യാമ്പയിൻ നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..