ചിറയിൻകീഴ്
ബൈക്കിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞു നിർത്തി മാരകായുധങ്ങളുമായി ആക്രമിച്ചശേഷം ബൈക്ക് തീവച്ച സംഘത്തിലെ പ്രധാനികൂടി അറസ്റ്റിൽ. പെരുങ്കുളം മലവിളപൊയ്ക ഫാത്തിമ മൻസിലിൽ താഹ(29, പെരുങ്കുളം താഹ) യെ ആണ് കടയ്‌ക്കാവൂർ പൊലീസ് പിടികൂടിയത്. പെരുങ്കുളം മിഷൻ കോളനി എ എസ് മൻസിലിൽ അനസ്(30) നേരത്തേ പിടിയിലായിരുന്നു.
21 ന് രാത്രി എട്ടോടെ പെരുങ്കുളം ജങ്‌ഷനിൽ വഞ്ചിയൂർ പട്ടള ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം എസ് എം ഭവനിൽ യദു കൃഷ്ണ (21), സുഹൃത്ത് അഭിഷേക് എന്നിവരെയാണ് ആക്രമിച്ചത്. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലംഗസംഘം ഇരുമ്പുവടി കൊണ്ട് ബൈക്കിന്റെ പെട്രോൾ ടാങ്ക് കുത്തിപ്പൊട്ടിച്ച് ബൈക്കിന് തീവയ്‌ക്കുകയായിരുന്നു.
സംഭവശേഷം ഒളിവിൽപോയ താഹ കഞ്ചാവും മറ്റു ലഹരിവിൽപ്പനയും പോലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു. പെരുങ്കുളം തൊട്ടിക്കല്ലിന് സമീപത്തെ മൈതാനത്തിൽനിന്നാണ് പിടികൂടിയത്.
തെളിവെടുപ്പ് നടത്തി കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. എസ്എച്ച്ഒ വി അജേഷ്, എസ് ദീപു, നസീറുദ്ദീൻ, ശ്രീകുമാർ, ജയകുമാർ, സിയാദ്, ജ്യോതിഷ്, ജിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..