തിരുവനന്തപുരം > അപകടത്തിൽ പെട്ട കാർ ഓടിച്ചത് അർജുനായിരുന്നുവെന്ന് ബാലഭാസ്‌കർ പറഞ്ഞതായി അച്ഛൻ കെ സി ഉണ്ണി. ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് ബാലഭാസ്‌കർ ഇക്കാര്യം പറഞ്ഞത്. ആശുപത്രിയിൽ താൻ എത്തുമ്പോൾ ബാലുവിന് ബോധമുണ്ടായിരുന്നു. മോനേ എന്ന് വിളിച്ചപ്പോൾ അവൻ പ്രതികരിച്ചു. ഇപ്പോൾ എവിടെയാണെന്നും ചോദിച്ചു.
ആശുപത്രിയിലാണെന്ന് പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ ശരിയായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ചുണ്ടനക്കം നന്നായി ശ്രദ്ധിച്ചാൽ പറയുന്നത് മനസ്സിലാക്കാൻ കഴിയുമായിരുന്നു. ബാലുവിന്റെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്‌ത് തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു. ബാലുവിന്റെ മരണശേഷം സഹായി പ്രകാശ് തമ്പി ഫോൺ കൈവശപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ ഇയാൾ പിടിയിലായതിനെത്തുടർന്ന് ഡിആർഐ നടത്തിയ റെയ്‌ഡിലാണ് ഫോൺ കണ്ടെടുത്തത്. കോൾ വിശദാംശങ്ങൾ ഉൾപ്പെടെ വീണ്ടെടുക്കാൻ ശ്രമം തുടരുകയാണ്.
ബാലുവിന്റെ എടിഎം കാർഡുകളടക്കംപ്രകാശ് തമ്പിയാണ് കൈവശം വച്ചിരുന്നതെന്നും ഉണ്ണി വെളിപ്പെടുത്തി. മൊബൈൽ ഫോൺ ബാലഭാസ്‌കറിന്റെ അച്ഛനെ ഏൽപ്പിക്കണമെന്ന് അപകടം നടന്ന ദിവസം പ്രകാശ് തമ്പിയോട് മംഗലപുരം എസ്‌ഐ നിർദേശിച്ചിരുന്നു. എന്നാൽ, തമ്പി ഇതിന് തയ്യാറായില്ലെന്നും ബാലഭാസ്‌കറിന്റെ കുടുംബം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബാലഭാസ്‌കറിനെ നോക്കിയ വൈദ്യസംഘത്തിലെ ഡോക്ടറും വാഹനം അർജുൻ ഓടിച്ചതാണെന്ന് സൂചിപ്പിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..