തിരുവനന്തപുരം
ബിഎസ്‌എൻഎൽ എൻജിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വഞ്ചിയൂർ പൊലീസ് കേസ് ഇഒഡബ്ല്യുവിന് വിട്ടത്. ഫയലുകൾ പഠിച്ച ശേഷം ആരോപണ വിധേയരെയും പരാതിക്കാരെയും ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും വിളിപ്പിക്കും.
ഇഒഡബ്ല്യു എസ്‌പി ഗോപാലകൃഷ്‌ണന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി സജാദിനാണ് അന്വേഷണച്ചുമതല. സഹകരണ സംഘം മുൻ പ്രസിഡന്റ് ഗോപിനാഥൻ, ക്ലർക്ക് രാജീവൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ.
രജിസ്ട്രേഷൻ വകുപ്പ് നടത്തിയ പരിശോധനയിലാണ് നിക്ഷേപത്തട്ടിപ്പടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തിയത്. 73 കോടിയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തിയിട്ടുണ്ട്. പ്രതികളുടെ വസ്തുവകകളുടെ ക്രയവിക്രയം തടയണമെന്നാവശ്യപ്പെട്ട് അധികാരികൾക്കും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതികളുടെ പേരിൽ ദേശസാൽകൃത ബാങ്കുകളിലും സഹകരണ ബാങ്കുകളിലും മറ്റുമുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..