വിതുര
പ്രതിശ്രുത വധുവുമൊത്ത് ബൈക്കിൽ സഞ്ചരിച്ച യുവാവിനെ കോൺഗ്രസുകാർ മർദിച്ച് ഒന്നരപ്പവന്റെ ബ്രേസ്‌ലെറ്റ് പിടിച്ചു പറിച്ചു.
പ്രതിശ്രുത വധു നിലവിളിച്ച് നേതാക്കളുടെ കാലുപിടിച്ചിട്ടും ഒരു ദയവും കാട്ടിയില്ലെന്നും ഭീകരമായി മർദിച്ചുവെന്നാണ് പരാതി. ആനപ്പാറ വാളയങ്കി റോഡരികത്തുവീട്ടിൽ ഗ്രീഷ്‌വിൻ ജോർജിനെയാണ് മർദിച്ചത്.
ഇക്കഴിഞ്ഞ 25ന് വിതുര പഞ്ചായത്തിനുകീഴിൽ ഐസിഡിഎസിന്റെ മാരേജ് പ്രിപ്പറേഷൻ കോഴ്സ് കഴിഞ്ഞ് പ്രതിശ്രുത വധുവുമൊത്ത് വരികയായിരുന്നു ഗ്രീഷ്‌വിൻ. തൊളിക്കോട് ജങ്ഷനിൽ ഇന്ത്യൻ ബാങ്കിന് സമീപമെത്തിയപ്പോൾ കടന്നുവന്ന കോൺഗ്രസ് മാർച്ചിനെ മറികടന്ന് മറ്റു വാഹനങ്ങൾക്കൊപ്പം സഞ്ചരിച്ചു. എന്നാൽ, മാർച്ചിലുണ്ടായിരുന്നവർ ഗ്രീഷ്‌വിനെ തടഞ്ഞുനിർത്തി പ്രതിശ്രുത വധുവിന്റെ മുമ്പിൽ വച്ച് മൃഗീയമായി മർദിക്കുകയും കയ്യിലണിഞ്ഞിരുന്ന ഒന്നരപ്പവന്റെ ബ്രേസ്‌ലെറ്റ് പിടിച്ചു പറിക്കുകയും ചെയ്തു.
കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷാൻ, ഷെമി ഷംനാദ്, ചായം സുധാകരൻ, തോട്ടുമുക്ക് ഷാൻ, തോട്ടുമുക്ക് അൻസർ, തൊളിക്കോട് ബജാർ ഷംനാദ്, അബൂത്വലിബ്, ഇജാസ്, നിഹാസ് എന്നിവരും മാർച്ചിൽ പങ്കെടുത്ത അമ്പതോളം പേരും ചേർന്നാണ് മർദിക്കുകയും ബ്രേസ്‌ലെറ്റ് പിടിച്ചുപറിക്കുകയും ചെയ്തതത്. വിതുര പൊലീസിൽ പരാതിപ്പെട്ടെങ്കിലും കോൺഗ്രസ് നേതാക്കളുടെ ഇടപെടൽമൂലം നടപടിയുണ്ടാകാത്ത സ്ഥിതിയാണെന്നും ഗ്രീഷ്‌വിൻ പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിക്ക് ഗ്രീഷ്‌വിൻ പരാതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..