കഴക്കൂട്ടം
പ്രസവത്തെ തുടർന്നുണ്ടായ അമിതരക്തസ്രാവത്തിൽ അധ്യാപിക മരിച്ചു. കണിയാപുരം നമ്പ്യാർകുളം കൈലാസത്തിൽ വിജയകുമാറിന്റെ ഭാര്യയും കണിയാപുരം ഗവ. യുപി സ്‌കൂൾ അധ്യാപികയുമായ ബീനു (49) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ബീനു ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. തുടർന്ന് അമിത രക്തസ്രാവമുണ്ടാകുകയും എസ്എടിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. തിങ്കളാഴ്ച രാത്രി 11ഓടെ മരിച്ചു. പാരിപ്പള്ളി സ്വദേശിയായ ബീനു അഞ്ചു വർഷമായി കണിയാപുരം ഗവ. യുപി സ്‌കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു. 2001ൽ സർവീസിൽ പ്രവേശിച്ച ഇവർ കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ശ്രീകാര്യം ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാദമിക അക്കാദമികേതര കാര്യങ്ങളിൽ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്ന ഊർജസ്വലയായ മികച്ച അധ്യാപികയായിരുന്നു ബീനുവെന്നും വേർപാട് കണിയാപുരം സ്‌കൂളിന് തീരാനഷ്ടമാണെന്നും ഹെഡ്മിസ്ട്രസ് പുഷ്‌കലാമ്മാൾ അനുശോചനത്തിൽ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..