പത്തനംതിട്ട
കോവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് അത്യാവശ്യ സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിൾ പാസ് എന്നിവ ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബർ ഡോം നോഡൽ ഓഫീസർ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓൺലൈൻ സംവിധാനം വികസിപ്പിച്ചത്.
വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓൺലൈനിൽ ലഭിക്കാൻ യാത്രക്കാർ പേര്, മേൽവിലാസം, വാഹനത്തിന്റെ നമ്പർ, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തിയ ശേഷം യാത്രക്കാരന്റെ ഒപ്പ് അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങൾ പൊലീസ് കൺട്രോൾ സെന്ററിൽ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്റെ മൊബൈൽ നമ്പറിലേയ്ക്ക് മെസ്സേജ് ആയി നൽകും. യാത്രവേളയിൽ പൊലീസ് പരിശോധനയ്ക്കായി ഈ ലിങ്കിൽ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാൽ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ ആ വിവരം മൊബൈൽ നമ്പറിലേയ്ക്ക് മെസ്സേജ് ആയി ലഭിക്കും. ഒരു ആഴ്ചയിൽ ഓൺലൈൻ മുഖാന്തിരം ഉള്ള സത്യവാങ്മൂലം പ്രകാരം പരമാവധി മൂന്നു തവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളു.
മരണം, ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദർശനം മുതലായ തികച്ചും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനാണിത്. പേര്, മേൽ വിലാസം, മൊബൈൽ നമ്പർ എന്നിവ ചേർത്ത ശഷം ഫോട്ടോ, ഒപ്പ്, ഒഫീഷ്യൽ ഐഡി കാർഡ് എന്നിവയുടെ ഇമേജ് അപ്ലോഡ് ചെയ്യണം. പരിശോധനയ്ക്ക് ശേഷം പാസ് യാത്രക്കാരന് മെസ്സേജ് ആയി ലഭിക്കും. ഇതും ആഴ്ചയിൽ പരമാവധി മൂന്നുതവണയേ ലഭിക്കൂ. നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അപേക്ഷകർക്കെതിരെ നിയമനടപടി സ്വീകരിക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..