അടൂർ
ഏനാത്തും ഏഴംകുളത്തും അതിഥി തൊഴിലാളികൾ ഇടുങ്ങിയ മുറികളിൽ തിങ്ങിനിറഞ്ഞ് ദുരിതമനുഭവിക്കുന്ന വിവരമറിഞ്ഞ് ചിറ്റയം ഗോപകുമാർ എംഎൽഎ അവരെ കാണാനെത്തി. ഏനാത്ത് മുസ്ലീംപള്ളിയോട് ചേർന്നുള്ള കെട്ടിടത്തിലും എഴംകുളത്ത് എംസൺ ഓഡിറ്റോറിയത്തിനോട് ചേർന്നുള്ള കെട്ടിടത്തിലുമെത്തി ദുരിതങ്ങൾ മനസിലാക്കി. ഏനാത്ത് 17 മുറികളിലായി 100 പേരും എംസൺ ഓഡിറ്റോറിയത്തിനടുത്തുള്ള സ്ഥലത്ത് 20 മുറിയിൽ 63 പേരുമാണ് താമസം. ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ട്. ഏനാത്ത് നിലവിലുള്ള മുറികളിൽ രണ്ടുപേർ വീതവും ബാക്കിയുള്ളവരെ തൊട്ടടുത്തുള്ള സ്വകാര്യസ്കൂളിലും താമസിപ്പിക്കുന്നതിനും ഏഴംകുളത്ത് നിലവിൽ താമസിക്കുന്ന മുറികളിൽ രണ്ടുപേർ വീതവും ബാക്കിയുള്ളവരെ അവിടെ തന്നെയുള്ള യുഎൻഎം കോളേജ്ഹോസ്റ്റലിലും താമസിപ്പിക്കുന്നതിനും ഏർപ്പാടാക്കി. കൂടാതെ പൊലീസ്, ആരോഗ്യവകുപ്പ്, റവന്യൂ, പഞ്ചായത്ത് എന്നിവയുടെ ഏകോപനവും ഒരുക്കിയിട്ടുണ്ടെന്ന്ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞു.
എംഎൽഎക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ലത, വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ, സിപിഐ ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറി ഡി സജി, ഡിവൈഎസ്‌പി ജവഹർ ജനാർദ്, സി ഐ ജയകുമാർ, ഡെപ്യൂട്ടി തഹസിൽദാർ സാം എന്നിവരുമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..