പത്തനംതിട്ട
ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന് ആനപ്പകയാണെന്ന് മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. തങ്ങളുടെ സ്ഥാപിത താൽപ്പര്യത്തിന് ഏതിരാണെന്ന് വന്നാൽ ആ വ്യക്തിയെ ഏതു വിധത്തിലും പൊതുജീവിതം ഉൽപ്പെടെ അവസാനിപ്പിക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് ബാബു ജോർജ് ഫെയ്സ് ബുക്കിൽ കുറിച്ചു.
നിരവധി പേരെയാണ് ഏതാനും മാസങ്ങൾക്കുള്ളിൽ ജില്ലയിലെ കോൺഗ്രസ് പാർടിയിൽ നിന്ന് നേതൃത്വം അകറ്റിനിർത്തിയതും പുറത്താക്കിയതും. അതിലെ പ്രമുഖരിൽ ഒരാളാണ് സജി ചാക്കോ. പാർടിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും സഹകരണ രംഗത്ത് സജി ചാക്കോ തുടർന്നു പ്രവർത്തിച്ചു. എന്നാൽ അവിടെ നിന്നും പുറത്താക്കാനും ജില്ലയിൽ കോൺഗ്രസിന് കാണാമറയത്തിരുന്ന് നേതൃത്വം നൽകുന്ന നേതാവിന്റെ ശാസന. അതനുസരിച്ചാണ് സജിയെ സഹകരണ രംഗത്ത്നിന്നും പുറത്താക്കാനും ശ്രമിക്കുന്നത്. മല്ലപ്പള്ളി കാർഷിക വികസ ബാങ്കിൽ ഇതിന്റെ ഭാഗമായാണ് അവിശ്വാസം കൊണ്ടു വന്നിട്ടുള്ളത്.
ചിലരുടെ ശിങ്കിടിയായി കഴിഞ്ഞില്ലെങ്കിൽ ജില്ലയിൽ കോൺഗ്രസ് പ്രവർത്തകന് പാർടിയിൽ തുടർന്ന് പോകാൻ സാധിക്കാത്ത നിലയാണ്. ഇത്തരത്തിൽ ഒരാളുടെ പകപോക്കലിന്റെ ഭാഗമായാണ് സജി ചാക്കോയ്ക്കെതിരെ ബാങ്കിൽ അവിശ്വാസം കൊണ്ടു വരുന്നത്. ഇതിന് സംസ്ഥാന നേതൃത്വവും കൂട്ടുപിടിക്കുകയാണോയെന്ന് വ്യക്തമാക്കണമെന്ന് ബാബു ജോർജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..