അടൂർ
പ്രവാസ ജീവിതം അവസാനിപ്പിച്ച ഷാനിന് ഇന്ന് കൂട്ട് അരുമകളായ ഗീർ പശുക്കൾ. ലക്ഷങ്ങൾ വില വരുന്ന പശുക്കൾ ഇന്ന് ഷാനിന് മികച്ച വരുമാനം മാർഗം കൂടിയാകുന്നു. വരുമാനത്തിന് അല്ല അവയെ സ്വന്തമാക്കിയതെങ്കിലും.
ഏറത്ത് പുതുശേരിഭാഗം ഷാൻ നിവാസിൽ ഷാൻ കരുണാകരൻ ഖത്തറിലെ എൻജിനിയറിങ് ജോലി ഉപേക്ഷിച്ചാണ് ഗീർ പശുപരിപാലനത്തിലേക്ക് ശ്രദ്ധതിരിച്ചത്. ഗുജറാത്തിലെ വന മേഖലയിൽ കാണുന്ന ഗീർ ഇനം ഏത് കാലാവസ്ഥയോടും ഇഴകി ചേരുന്നവയാണ്. രോഗ പ്രതിരോധ ശക്തിയും ഏറെയാണ്. വില ഒരു ലക്ഷം മുതൽ മുകളിലേക്കും.
10 ഗീർ പശുക്കളാണ് ഇന്ന് ഷാനിന്റെ തൊഴുത്തിൽ .
ഗുജറാത്തിൽ നിന്നും ആറ് മാസം മുമ്പാണ് ഇവയെ നാട്ടിലെത്തിച്ചത്. നെറ്റി പുറക് വശത്തേക്ക് വിരിഞ്ഞ രീതിയിലും കൊമ്പ് പുറകോട്ടും ചെവി താഴോട്ട് തൂങ്ങി കിടക്കുന്ന സുന്ദരികളാണ് ഗീർ പശുക്കൾ. കണ്ണ് ബദാം പരിപ്പ് മാതൃകയിലും. നിലത്ത് മുട്ടി കിടക്കുന്ന വാൽ. മറ്റ് പശുക്കളെ അപേക്ഷിച്ച് താടിയാട് കൂടുതലാണ്. ചൂട് പ്രതിരോധിക്കാനാണിത്. ഏത് കാലാവസ്ഥയിലും അസുഖങ്ങൾ ഒന്നുമില്ലാത്ത പശുവാണിത്. മനുഷ്യരുമായി പെട്ടെന്ന് ഇടപഴകാനും ഇവയ്ക്ക് കഴിയുന്നു.
സാധാരണ പശുക്കൾക്ക് നൽകുന്ന തീറ്റയാണ് നൽകുന്നത്. എന്നാൽ കാലീത്തീറ്റ നൽകാറില്ല. പുല്ലും, ഗോതമ്പ് തവിടുമാണ് ഭക്ഷണം. ഔഷധ ഗുണമുള്ള ഗീർ പശുവിന്റെ പാലിനും നെയ്ക്കും പ്രിയമേറെയാണ്. രണ്ട് ഗീർ പശുക്കളെയാണ് ഇപ്പോൾ കറക്കുന്നത്.12 ലിറ്റർ പാൽ കിട്ടും. ഒരു ലിറ്റർ പാലിന് 80 രുപയ്ക്കാണ് സമീപവാസികൾക്ക് നൽകുന്നത്. ഒരു കിലോ നെയ്യിന് 300 രൂപയും .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..