പത്തനംതിട്ട
മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ മർദിക്കുന്നതിനിടെ തടയാനെത്തിയ അമ്മായിയമ്മയെ വെട്ടിയ മരുമകൻ അറസ്‌റ്റിൽ. കൊടുമൺ ഐക്കാട് പന്നിക്കുഴി അബിയ വില്ലയിൽ അജയൻ നായരാ (49)ണ് കൊടുമൺ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ ലേഖയുടെ അമ്മ പന്നിക്കുഴി രതീഷ് ഭവനിൽ കമലമ്മ(62)യ്ക്കാണ് വെട്ടേറ്റത്.
പ്രതി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടൽ പതിവാണ്. തിങ്കൾ വൈകിട്ട് വീടിന്റെ മുറ്റത്തുവച്ച് മകളെ അജയൻ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോൾ പ്രതി കമലമ്മയെയും അസഭ്യം പറഞ്ഞുകൊണ്ട് മർദിച്ചു. അടിക്കുകയും വെട്ടുകത്തികൊണ്ട് തലയ്ക്കു പിന്നിലും നെറ്റിയിലും വെട്ടുകയുമായിരുന്നു. തടഞ്ഞപ്പോൾ വലതു കൈപ്പത്തിയിലും വെട്ടുകൊണ്ടു. എല്ലിന് പൊട്ടലുണ്ടായി.
അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കമലമ്മയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പൊലീസ് പ്രതിയെ സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തു. വെട്ടുകത്തിയും കണ്ടെടുത്തു. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് ചൊവ്വാഴ്‌ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി.
കൊടുമൺ ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ മനീഷ്, എസ് സി പി ഓമാരായ ശിവപ്രസാദ്, വിനീത്, സി പി ഓമാരായ ബിജു, പ്രദീപ് എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..