കോഴഞ്ചേരി
വർഗീയശക്തിയുമായി അവിശുദ്ധ ബന്ധം–-തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ അവിശ്വാസ പ്രമേയം ക്വാറം തികയാതെ മാറ്റി. കോൺഗ്രസിൽ പൊട്ടിത്തെറി. പാർലമെന്ററി പാർടി നേതാവ് അവിശ്വാസത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മറ്റു രണ്ടുപേർ വിട്ടുനിന്നു. ലക്ഷങ്ങളുടെ ഇടപാടെന്ന് ആക്ഷേപം.
ബിജെപി–-കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രൻ പ്രസിഡന്റായ പഞ്ചായത്താണ് തോട്ടപ്പുഴശ്ശേരി. ഇരു പാർട്ടികൾക്കും മൂന്ന് അംഗങ്ങൾ വീതമാണുള്ളത്. എൽഡിഎഫിന് അഞ്ചംഗങ്ങളും രണ്ട് സ്വതന്ത്രൻമാരുമുണ്ട്. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പ്രസിഡന്റ് കസേര കിട്ടിയ സി എസ് ബിനോയി ബിജെപിയുടെ ഭാഗമായി. അഴിമതിയും, കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും ഭരണത്തിന്റെ മുഖമുദ്രയായി. കോവിഡ് പ്രതിരോധം പോലും തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ഭരണ നേതൃത്വം അട്ടിമറിച്ചു. മഴക്കാലപൂർവ ശുചീകരണം പ്രഹസനമായി. ഇങ്ങനെ ജനദ്രോഹം വ്യാപകമായതോടെയാണ് എൽഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. എന്നാൽ കോൺഗ്രസിനുള്ളിൽ ബിജെപിയെ സഹായിക്കുന്ന നേതാക്കന്മാരുടെ സഹായത്തോടെ അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് രണ്ട് കോൺഗ്രസ് അംഗങ്ങൾ വിട്ടുനിൽക്കുകയായിരുന്നു. ബിജെപി അംഗങ്ങളും വിട്ടു നിന്നു. വർഗീയതയെ എതിർക്കുന്ന മുൻ പ്രസിഡന്റ് കൂടിയായ കോൺഗ്രസ് പാർലമെന്ററി പാർടി നേതാവ് അഡ്വ.ടി കെ രാമചന്ദ്രൻ നായർ ചർച്ചക്കെത്തിയിരുന്നു. മറ്റ് രണ്ട് കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതിന്റെ പിന്നിൽ വൻ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതു പോലെ സ്വതന്ത്രയായ വൈസ് പ്രസിഡന്റ് പങ്കെടുക്കാതിരുന്നതും ദുരൂഹമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..