പത്തനംതിട്ട
"നിശ്ചിതകാല" തൊഴിലിന്റെ മറ്റൊരു പതിപ്പായ അഗ്നിപഥ് പദ്ധതിക്കെതിരെ ചൊവ്വാഴ്ച സിഐടിയു നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തും. രാവിലെ 10ന് അബാൻ ജങ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും. സൈന്യത്തെ പരീക്ഷണത്തിന് ഉപയോഗിക്കരുത് എന്ന താക്കീതോടെയാണ് മാർച്ച്. ലേബർ കോഡ് പോലെ ബിജെപിയുടെ അജണ്ടയ്ക്കും ഇച്ഛയ്ക്കും അനുസരിച്ച് അഗ്നിപഥും നടപ്പാക്കാമെന്ന മോഡി സർക്കാരിന്റെ ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് രാജ്യത്ത് അനുദിനം കത്തിപ്പടരുന്നത്.
തൊഴിലില്ലായ്മ പെരുകുന്ന രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ ഉള്ള തൊഴിലുകൾ വീതം വയ്ക്കാനുള്ള നീക്കത്തിലാണ് ബിജെപി സർക്കാർ. സ്ഥിരം തൊഴിൽ എന്നത് മിഥ്യയാകുന്ന കാലമാണ് ബിജെപി സൃഷ്ടിക്കുന്നത്. ബിജെപി ഭരിക്കുന്ന സ്വാധീനകേന്ദ്രങ്ങളിലാണ് അഗ്നിപഥിനെതിരെ അരാജക പ്രതിഷേധങ്ങൾ വളർന്നു വരുന്നത്. നിശ്ചിതകാല തൊഴിൽ നിയമമാക്കിയ 2018ൽ സിഐടിയു, ഇതര ട്രേഡ് യൂണിയനുകളുമായി ചേർന്ന് സംസ്ഥാനത്ത് പണിമുടക്ക് നടത്തിയതാണ്. അന്ന് അധികമാരും, ഒരു മാധ്യമവും ഈ അപകടത്തെ തിരിച്ചറിഞ്ഞ് പ്രാധാന്യം നൽകിയില്ല.
ഇന്ന് തൊഴിലില്ലാത്ത സമൂഹം അഗ്നിപഥ് വന്നപ്പോൾ അപകടത്തിന്റെ കാഠിന്യം തിരിച്ചറിഞ്ഞു. പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ സർക്കാർ നേരിടുന്നത് ജനാധിപത്യ രീതിയിലല്ല. അഗ്നിപഥിനെതിരായ പ്രതിഷേധം ശക്തമാക്കാൻ സിഐടിയു ജില്ലാ സെക്രട്ടറി പിജെ അജയകുമാറും പ്രസിഡന്റ് കെസി രാജഗോപാലനും എല്ലാ തൊഴിലാളികളോടും അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..