പത്തനംതിട്ട
റീബില്‍ഡ് കേരള മിഷന്റെ ഭാഗമായി 2018-ലെ പ്രളയത്തില്‍ വീടു തകര്‍ന്നു പോയവർക്ക് മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ നിര്‍മാണം പൂർത്തിയാക്കിയ 23 വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. പത്തനംതിട്ട ജില്ലയിൽ 48 വീടുകളാണ് ഫൗണ്ടേഷൻ നിർമിച്ച് നൽകുന്നത്. ഇതിൽ ചിറ്റാര്‍, മെഴുവേലി, കടമ്പനാട് എന്നിവിടങ്ങളില്‍ പൂർത്തിയായ 23 വീടുകളാണ് ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി കൈമാറിയത്. സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്തിനു പുറമെ ചിറ്റാറില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് വാങ്ങിനല്‍കിയ സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് വീടുകള്‍ പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സമൂഹത്തോട് പ്രതിബദ്ധതയുള്ള സ്ഥാപനത്തിന് മാത്രമേ ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായ മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ തോമസ് ജോണ്‍ മുത്തൂറ്റ് അധ്യക്ഷനായി. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഹെഡ് ഡോ. പ്രശാന്ത്കുമാര്‍ നെല്ലിക്കല്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വിപി ആന്‍ഡ് ബിസിനസ് ഹെഡ് (സൗത്ത് ഇന്ത്യ) മനോജ് രവി എന്നിവർ പങ്കെടുത്തു. 4.88 കോടി രൂപയാണ് പദ്ധതിക്കായി ഫൗണ്ടേഷന്‍ ചെലവിടുന്നത്. കേരള സര്‍ക്കാരാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ബാക്കിയുള്ള 25 വീടുകള്‍ കടപ്ര, അയിരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിര്‍മാണം പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..