പത്തനംതിട്ട
കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കൂടിയെങ്കിലും ഭയപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മൂന്നു മാസത്തിനിടെ നേരിയ ഉയർച്ച പോസിറ്റീവ് കേസുകളിൽ ഉണ്ടായിട്ടുണ്ട്. എല്ലാ പ്രതിരോധ നടപടികളും രോഗം കൂടിയാൽ ചികിത്സയ്ക്ക് വേണ്ട ക്രമീകരണവും ചെയ്‌തതായി ഡിഎംഒ അറിയിച്ചു.
നിലവിൽ രണ്ട് ആശുപത്രികളിൽ കുറച്ചു ബെഡ് കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. അടൂർ, തിരുവല്ല താലൂക്ക് ആശുുപത്രികളിലാണ് 10 വീതം കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കിവയ്ക്കാൻ നിർദേശിച്ചിട്ടുള്ളത്. ഏതെങ്കിലും തരത്തിൽ രോഗം കൂടുന്ന അവസ്ഥ വന്നാൽ പെട്ടെന്ന് തന്നെ മറ്റ് നടപടി കൈക്കൊള്ളും. ശ്വാസകോശ സംബന്ധമായ ഇൻഫ്ലുവൻസ രോഗം ജില്ലയിൽ പോസിറ്റീവായിട്ടില്ല.
കാലാവസ്ഥ വ്യതിയാനം മൂലം പലർക്കും ശ്വാസകോശ രോഗങ്ങൾ വരുന്നുണ്ട്. എന്നാൽ ആർക്കും ഇത് ഗുരുതരാവസ്ഥയിലേക്ക് മാറുന്നില്ല. എല്ലാ ആശുപത്രിയിലും ഇതിനാവശ്യമായ മരുന്നും ലഭ്യമാണ്.
ദിവസവും കൃത്യമായ നിരീക്ഷണ സംവിധാനം ജില്ലയിലുടനീളം പ്രവർത്തിക്കുന്നു.
ഏതെങ്കിലും പ്രത്യേകമേഖലയിലായി പനിയോ ശ്വാസകോശ രോഗങ്ങളോ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും ഡിഎംഒ അറിയിച്ചു. എങ്കിലും എല്ലാവരും പൊതുവെ ജാഗ്രത പുലർത്തണം. ആൾക്കൂട്ടമുള്ള ഇടങ്ങളിലും ആശുപത്രികളിലും മാസ്‌ക് ധരിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..