റാന്നി
വേനൽ കടുക്കുമ്പോൾ റാന്നിയിൽ കുടിവെള്ളക്ഷാമം രൂക്ഷം. കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുന്നതും പുനലൂർ- – -മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമാണവും ജലവിതരണത്തെ വിപരീതമായി ബാധിക്കുന്നു.
വേനൽ കടുത്തതോടെ റാന്നിയുടെ ഉയർന്ന പ്രദേശങ്ങളിൽ കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകളിൽ വെള്ളം വറ്റി. ഇതോടെ കുടിവെള്ള വിതരണ പൈപ്പുകളായി നാട്ടുകാരുടെ ആശ്രയം. എന്നാൽ പദ്ധതികളുടെ തകരാറുകളും ഉയർന്ന പ്രദേശങ്ങളിൽ ജലം എത്താത്തതും നാട്ടുകാർക്ക് പ്രശ്‌നമായിരിക്കുകയാണ്. 500 മുതൽ 1500 രൂപ വരെ മുടക്കിയാണ് പലരും നിത്യോപയോഗത്തിന് വീടുകളിൽ ജലമെത്തിക്കുന്നത്.
റാന്നി മേജർ കുടിവെള്ളപദ്ധതിയുടെ ഉയർന്ന പ്രദേശങ്ങളായ വടശ്ശേരിക്കര, മുക്കുഴി ഭാഗങ്ങളിൽ പമ്പിങ് നടന്നാലും കുടിവെള്ളം എത്തുന്നില്ല. പുതുശ്ശേരി മലയുടെ പലഭാഗങ്ങളിലും ഈ പ്രശ്‌നമുണ്ട്. പുനലൂർ–--മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പൈപ്പ് ലൈൻ തകരാറിലായത് കാരണം ഉതിമൂട്, മന്ദിരം, പെരുമ്പുഴ തുടങ്ങിയ ഭാഗങ്ങളിലും ജലവിതരണം മുടങ്ങിയിട്ടുണ്ട്. മഠത്തുംചാൽ–- -മുക്കൂട്ടുതറ റോഡിന്റെ വെച്ചൂച്ചിറ, അങ്ങാടി ഭാഗങ്ങളിൽ പൈപ്പുകൾ പൊട്ടിയത് ഇതുവരെ മാറ്റാത്തതും ഇവിടങ്ങളിലെ ജലവിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വരുംദിനങ്ങളിൽ വേനൽ കൂടുതൽ കടക്കുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..