പത്തനംതിട്ട
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തനം സജീവമായി. കഴിഞ്ഞ ദിവസങ്ങളിൽ കെഎസ്ആർടിസി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. വ്യാഴാഴ്‌ച പത്തനംതിട്ടയിൽനിന്നും രാവിലെ രണ്ടു ബസുകൾ പമ്പയിലേക്ക് സർവീസ് നടത്തി. തീർഥാടകർ വരുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ക്രമീകരിക്കും. തിരുവനന്തപുരം, കൊട്ടാരക്കര, ചെങ്ങന്നൂർ ഭാഗത്തുനിന്നും വരുന്ന ബസുകൾ ഹബിൽ കയറിയാണ് പോകുന്നത്. സീറ്റ് ഒഴിവുണ്ടെങ്കിൽ പത്തനംതിട്ട ഹബിൽനിന്നും ആളെ കയറ്റിയാണ് സർവീസ് നടത്തുന്നത്. നിറഞ്ഞുവരുന്ന ബസുകൾ നേരിട്ട് പമ്പയ്‌ക്ക് വിടും. മൂന്ന് എ സി ബസുകൾ ഡിപ്പോയിലുണ്ട്. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പമ്പയിലെത്തിക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. തുടക്കത്തില്‍ 15 ബസുകളാണ് സര്‍വീസ് നടത്തുക. ഇവിടെനിന്നും 24 മണിക്കൂറും യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കും. ദീര്‍ഘദൂര സ്ഥലങ്ങളില്‍ പത്തനംതിട്ട നഗരത്തിലൂടെ കെഎസ്ആര്‍ടിസി ബസില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താല്‍ മതിയാകും. രണ്ടുദിവസമായി തിരക്ക് കുറവാണ്. വ്യാഴാഴ്‌ച ഹബിൽ കുടുംബശ്രീ കാന്റീനും ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..