അടൂർ
മാലിന്യം നീക്കി വശങ്ങൾ കെട്ടി പള്ളിക്കലാറിന് പുതുജീവൻ നൽകാൻ പദ്ധതി. എട്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പള്ളിക്കലാർ എന്നറിയപ്പെടുന്ന അടൂർ വലിയതോട് മാലിന്യസംഭരണ കേന്ദ്രമായി മാറിയതിനെ തുടർന്നാന്ന് സംസ്ഥാന സർക്കാർ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കാൻ ബജറ്റിൽ തുക നീക്കിവെച്ചത്. തോട് തുടങ്ങുന്ന ഏഴംകുളത്തു നിന്നും ജില്ലാ അതിർത്തിയായ പള്ളിക്കൽ വരെ വീണ്ടെടുക്കാനുള്ള തുക ബജറ്റിൽ വകകൊള്ളിച്ചു.
തോട്ടിലെ മാലിന്യം പൂർണമായി നീക്കി സംരക്ഷണഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ വശം കെട്ടി സംരക്ഷണമൊരുക്കും. ജലദൗർലഭ്യം ഒഴിവാക്കാൻ തോട്ടിൽ ചീപ്പുകൾ സ്ഥാപിക്കും. ഏറത്ത്, പള്ളിക്കൽ പഞ്ചായത്തുകളിലായി ഒമ്പത് കുളിക്കടവുകളും സ്ഥാപിക്കും. അടൂർ ടൗണിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ തോടിനിരുവശത്തും മാലിന്യമിടാതിരിക്കാൻ സ്റ്റീൽ വേലിയും ക്യാമറയും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. ഭരണാനുമതി ലഭിച്ച പദ്ധതിക്ക് ഉടൻ സാങ്കേതികാനുമതി കൂടി ലഭിക്കുന്നതോടെ ടെൻഡർ ചെയ്‌ത് പുനർനിർമാണം ആരംഭിക്കും. മേജർ ഇറിഗേഷൻ ഡിവിഷനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..