19 April Friday
സ്ത്രീപക്ഷ നവകേരളം

ക്രൈംമാപ്പിങുമായി കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

 പത്തനംതിട്ട

ഏഴ് തരത്തിലെ കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ച് ക്രൈംമാപ്പിങ്‌ പദ്ധതി നടത്താൻ കുടുംബശ്രീ ഒരുങ്ങുന്നു. കുറ്റകൃത്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി തടയാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സ്ത്രീപക്ഷ നവകേരളത്തിനായി കുടുംബശ്രീ നടപ്പിലാക്കുന്ന പരിപാടികളുടെ ഭാഗമാണിത്. കുറ്റകൃത്യങ്ങൾ കൂടുന്നയിടങ്ങളുടെയും സാഹചര്യങ്ങളുടെയും സാധ്യതാ കേന്ദ്രങ്ങളെ കണ്ടെത്താൻ പദ്ധതിയിലൂടെ കഴിയും. തെരഞ്ഞെടുത്ത തദ്ദേശസ്ഥാപനങ്ങളായ നെടുമ്പ്രം, കൊറ്റനാട്, പുറമറ്റം, നാരങ്ങാനം, സീതത്തോട്, തണ്ണിത്തോട്, പള്ളിക്കൽ, തുമ്പമൺ എന്നീ പ്രദേശങ്ങളിലാണ് ക്രൈംമാപ്പിങ്‌ ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. മാനസികം, ശാരീരികം, സാമ്പത്തികം, ലൈംഗികം- വീടിനുള്ളിലും, വീടിനുപുറത്തും, സാമൂഹികം, വാചികം തുടങ്ങിയ ഏഴ്തരം വിഷയങ്ങളിലുള്ള കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ. കുറ്റകൃത്യ രീതിയിൽ വിശകലനം ചെയ്യുന്നതിന് വിദഗ്ധർ സ്വീകരിക്കുന്ന ക്രൈംമാപ്പിങിൽ പങ്കാളിയാകുകയാണ് കുടുംബശ്രീ പ്രവർത്തകർ.
കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലം, സന്ദർഭം എന്നിവ കണ്ടെത്തി ആ സാഹചര്യം വിലയിരുത്തി കുറ്റകൃത്യം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായാണ് പരിപാടി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ വിശദമായ സർവേ നടത്താനായി പരിശീലകരുടെ തയ്യാറെടുപ്പുകൾ ഇതിനോടകം പൂർത്തിയാക്കി. തുടക്കത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളെ കേന്ദ്രീകരിച്ച് പ്രശ്‌നങ്ങളുടെ രേഖപ്പെടുത്തൽ നടത്തുന്നത് സ്ത്രീകളായിരിക്കും.  വിവരങ്ങൾ ക്രോഡീകരിച്ച് തദ്ദേശസ്ഥാപനത്തിൽ റിപ്പോർട്ട് സമർപ്പിക്കുകയും ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യും. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹായവും തേടും. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിനൊപ്പം ഗാർഹിക പീഡനത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ധാരണയില്ലാത്ത സ്ത്രീകൾക്ക് പ്രത്യേക ബോധവൽക്കരണവും പദ്ധതിയുടെ ഭാഗമായി നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top