കോഴഞ്ചേരി
ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ജലടൂറിസം പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത മാസം ആരംഭിക്കും.
ആറന്മുളയുടെ സാംസ്കാരിക, ചരിത്ര, പൈതൃക വഴികൾ, തനത് കലകൾ തുടങ്ങിയവ ലോകത്തെ അറിയിക്കുക എന്നതാണ് ആറന്മുളയെ അറിയുക എന്ന ടൂറിസം പാക്കേജിലൂടെ ലക്ഷ്യമിടുന്നത്.
ആറന്മുള സത്രക്കടവിൽ നിന്നാരംഭിക്കുന്ന ഒന്നര മണിക്കൂർ യാത്രയാണ് ആദ്യം നടത്തുക. പ്രധാനപ്പെട്ടതും ആകർഷകവുമായ കാഴ്ചകൾ തേടിയുള്ള ഒന്നും രണ്ടും ദിവസം നീളുന്ന വിപുലമായ പാക്കേജ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കും.ഗ്രാമീണ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളെ പങ്കെടുപ്പിച്ച് ബിസിനസ് മീറ്റ്, വിദ്യാർഥികൾക്കുള്ള പഠന യാത്രയും എന്നിവയും ലക്ഷ്യത്തിലുണ്ട്.
മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ എന്നിവരുടെ പിന്തുണ ലഭിച്ചതായും ടൂറിസം പാക്കേജ് യാഥാർഥ്യമാകുന്നതിന് ഇറിഗേഷൻ വകുപ്പിന്റെ ഏതാനും നടപടിക്രമങ്ങൾ മാത്രമെ അവശേഷിക്കുന്നുള്ളൂവെന്നും ഭാരവാഹികൾ പറയുന്നു.
ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി ടോജി യോഗം ഉദ്ഘാടനം ചെയ്തു. വികസന സമിതി പ്രസിഡന്റ് പി ആർ രാധാകൃഷ്ണൻ അധ്യക്ഷനായി. മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി , തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗം ജിജി ചെറിയാൻ മാത്യു, മുൻ എംഎൽഎ മാലേത്ത് സരളാദേവി, ഫാക്ട് മോഹൻ, കേരളാ കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി, ആറന്മുള വികസന സമിതി സെക്രട്ടറി അശോകൻ മാവുനിൽക്കുന്നതിൽ, വൈസ് പ്രസിഡന്റ് സുനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാരായ ഗിരീഷ് കുമാർ, വിനീത്, പള്ളിയോട സാംസ്കാരിക സമിതി വൈസ് പ്രസിഡന്റ് അരുൺ, വിശ്വ ബ്രാഹ്മണ മെറ്റൽ മിറർ നിർമ്മാൺ സൊസൈറ്റി കൺവീനർ ശെൽവരാജ്, മുരുകൻ, മാധ്യമ പ്രവർത്തകൻ എസ്ശ്രീകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..