കോന്നി > കോന്നി ഗവ. മെഡിക്കൽ കോളജിൽ ഓക്‌സിജൻ ജനറേഷൻ പ്ലാന്റ് നിർമാണം നവംബറിൽ പൂർത്തിയാക്കി ഉൽപാദനം ആരംഭിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. പ്ലാന്റ് സന്ദർശിച്ച എംഎൽഎ നിർമാണ പുരോഗതി വിലയിരുത്തി. ഒരു മിനിറ്റിൽ 1500 ലിറ്റർ ഉൽപാദന ശേഷിയുള്ള പ്ലാന്റിന്റെ നിർമാണമാണ് പൂർത്തിയാകുന്നത്.
ഈ വർഷം മേയ് മാസത്തിലാണ് 1.60 കോടി രൂപ ചെലവഴിച്ച് പ്ലാന്റ് നിർമിക്കാൻ അനുമതി ലഭിച്ചത്. നിലവിൽ 95 ശതമാനവും പൂർത്തിയായി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഇടപെടലാണ് പ്ലാന്റ് കോന്നി ഗവ.മെഡിക്കൽ കോളജിൽ ലഭ്യമാകുന്നതിനും, വേഗത്തിൽ നിർമാണം നടത്തുന്നതിനും സഹായകമായത്.
പിഎസ്എ ടെക്‌നോളജി ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കോന്നിക്ക് ലഭ്യമായ പുതിയ ഓക്‌സിജൻ പ്ലാന്റ് റെക്കോഡ് വേഗത്തിലാണ് നിർമാണം പൂർത്തിയാക്കുന്നത്. മെഡിക്കൽ കോളജിൽ ഓക്‌സിജൻ സൗകര്യമുള്ള 240 കിടക്കകളും, 30 ഐസിയു കിടക്കകളും ഉൾപ്പടെ 270 കിടക്കയാണ് ഉള്ളത്. കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് ഓക്‌സിജൻ പ്ലാന്റ് സജ്ജമാക്കുന്നതിന്റെ ചുമതല നിർവഹിക്കുന്നത്. ഓക്‌സിജന്റെ ഗുണനിലവാര പരിശോധന പൂർത്തിയാക്കി ലൈസൻസ് ലഭ്യമാകേണ്ടതുണ്ടെന്ന് എംഎൽഎ പറഞ്ഞു.
അതുകൂടി പൂർത്തിയായാൽ ഉത്പാദനം ആരംഭിക്കാൻ കഴിയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, പഞ്ചായത്തംഗം ശ്രീകുമാർ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സി വി രാജേന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ്, രഘുനാഥ് ഇടത്തിട്ട തുടങ്ങിയവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..